പേരിനൊപ്പം ചേർക്കാൻ നൂറുകണക്കിനു ചിത്രങ്ങളുടെ നീണ്ട നിരയൊന്നുമില്ലെങ്കിലും വർത്തമാനത്തിന്റെ ശൈലി കൊണ്ടും ഭാഷയുടെയും ശബ്ദത്തിന്റെയും വൈവിധ്യം കൊണ്ടും പ്രേക്ഷക ഹൃദയങ്ങളിലേയ്ക്ക് അതിവേഗം കയറിക്കൂടിയ അഭിനേതാവാണ് കോട്ടയം പ്രദീപ്. 'ഫിഷുണ്ട്... മട്ടനുണ്ട്... ചിക്കനുണ്ട്... കഴിച്ചോളൂ... കഴിച്ചോളൂ...' എന്ന ഒറ്റ ഡയലോഗേ അദ്ദേഹം 'വിണ്ണൈത്താണ്ടി വരുവായ' എന്ന തമിഴ് സിനിമയില്‍ പറഞ്ഞിട്ടൊള്ളൂ. അത് പിന്നീട് ആ സിനിമയുടെതന്നെ മുഖമായി മാറി.
സ്‌കൂള്‍ പഠനകാലത്തുതന്നെ അഭിനയരംഗത്ത് സജീവമായിരുന്നു പ്രദീപ്. യുവജനോത്സവങ്ങളിലെ സജീവ സാന്നിധ്യം. ടെലി സീരിയലില്‍ അഭിനയിച്ചുകൊണ്ടാണ് വെള്ളിത്തിരയില്‍ എത്തുന്നത്. 2001ല്‍ പുറത്തിറങ്ങിയ 'ഈ നാട് ഇന്നലെ വരെ 'എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. കല്യാണ രാമന്‍, ഫോര്‍ ദ പീപ്പിള്‍, രാജമാണിക്യം, ലോലിപ്പോപ്പ്, മൈ ബിഗ് ഫാദര്‍ തുടങ്ങി രണ്ട് പതിറ്റാണ്ടോളം എഴുപതോളം സിനിമകളില്‍ അഭിനയിച്ചു. ബഹുഭൂരിപക്ഷവും ചെറിയ ചെറിയ റോളുകള്‍. മണ്ടനായി, നിഷ്‌കളങ്കനായ നാട്ടിന്‍പുറത്തുകാരനായി, ബിവറേജ് ഉദ്യോഗസ്ഥനായി, പൊലീസ് കോണ്‍സ്റ്റബിളായി... പ്രദീപ് തന്റെ ഭാഗം ഭംഗിയാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മോഹന്‍ലാല്‍ നായകനായെത്തുന്ന ആറാട്ടാണ് കോട്ടയം പ്രദീപിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സില്‍ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.
വ്യാഴാഴ്ച്ച പുലർച്ചയോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം പ്രദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ നാല് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.