തിരുവനന്തപുരം: ട്രക്കിംഗ് മാന്‍ ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തത് മറയാക്കി കൂടുതൽ ആളുകൾ മല കയറുകയാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. അനധികൃത മലകയറ്റം തടയുമെന്നും പരിശോധനാ സംവിധാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രാത്രി ചേറോട് മലയിൽ അനുവാദം കൂടാതെ കടന്നുകയറ്റം നടത്തിയ രാധാകൃഷ്ണനെ വനം വകുപ്പ് താഴെ എത്തിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുർമ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകൾ കയറിയതായി സംശയം ബലപ്പെട്ടത്. മലയുടെ മുകൾ ഭാഗത്ത് നിന്ന് ഫ്‌ളാഷ് ലൈറ്റുകൾ തെളിഞ്ഞിരുന്നു. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിയാണ് തുടങ്ങിയത്. പ്രദേശവാസികളാണ് ഇക്കാര്യം അധികൃതരെ വിളിച്ച് അറിയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുരക്ഷിത വനമേഖലകളില്‍ ആളുകള്‍ കയറുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി സിവിൽ ഡിഫെൻസ് വളണ്ടിയർമാരെ കൂടി പങ്കാളികളാക്കും. ഒരാഴ്ചക്കകം മലമ്പുഴ മലയിടുക്കില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കളക്ടർ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആദിവാസി വിഭാഗത്തിലുള്ളവര്‍ക്ക് വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറാമെന്ന് വനം വകുപ്പ് അറിയിച്ചു.
മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യമാണ് രക്ഷപ്പെടുത്തിയത്. മൂന്ന് സുഹൃത്തുകള്‍ക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാബു ട്രക്കിംഗ് നടത്തിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ മല കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ തിരിച്ച് താഴേക്ക് ഇറങ്ങി. എന്നാല്‍ ബാബു കുറച്ച് കൂടെ മുകളിലേക്ക് പോകുകയായിരുന്നു. കൈയിലുണ്ടായിരുന്ന ഫോണ്‍ ഉപയോഗിച്ചാണ് ബാബു താന്‍ കുടുങ്ങി കിടക്കുന്ന വിവരം സുഹൃത്തുക്കളെ അറിയിച്ചത്.