തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ വെളിപ്പെടുത്തലുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ശിവശങ്കറിന്‍റെ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് സ്വപ്ന സുരേഷിന്‍റെ പ്രതികരണം. ഫോണ്‍ നല്‍കി ചതിച്ചുവെന്ന ആരോപണം ശരിയല്ല. ആദ്യമായല്ല ശിവശങ്കറിന് സമ്മാനങ്ങള്‍ നല്‍കുന്നത്. അദ്ദേഹം ജീവിതത്തിലെ ഒരു പ്രധാനവ്യക്തിയായിരുന്നു. പുസ്തകം എഴുതി ജനങ്ങളെ വഞ്ചിക്കുന്നത് ശരിയല്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. താൻ ഊട്ടിയിലെ കുതിരയായിരുന്നു. ശിവശങ്കറും സന്തോഷ് കുറുപ്പും ജയശങ്കറും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചത്. ശിവശങ്കറിനെ താൻ കണ്ണടച്ച് വിശ്വാസിക്കുകയായിരുന്നുവെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
പലകാര്യങ്ങളും വ്യക്തമായി എഴുതാതെ താന്‍ അദ്ദേഹത്തെ ചതിച്ചുവെന്ന് പറയുന്നതിന്‍റെ യുക്തി മനസിലാകുന്നില്ല. ഇപ്പോള്‍ നോക്കുമ്പോള്‍ ശിവശങ്കര്‍ തന്നെയാണ് ചതിച്ചത്. ബെംഗളൂരുവിലേക്ക് ഉള്‍പെടെ ശിവശങ്കറിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോഴും ആദ്യം വിളിച്ചത് ശിവശങ്കറിനെയായിരുന്നുവെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു. തന്‍റെ ജീവിതത്തിലെ പ്രധാനവ്യക്തിയായിരുന്നു ശിവശങ്കറെന്നും വി ആര്‍ എസ് എടുത്ത് ദുബായില്‍ പോയി താമസിക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നുവെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്‍ ഐ എ അന്വേഷണത്തിലേക്ക് കേസിനെ എത്തിച്ചത് ശിവശങ്കറിന്‍റെ ബുദ്ധിയാണ്. ഞാന്‍ ആരോടും ഒന്നും പറയാതിരിക്കാനാണ് ഇത്തരം നീക്കങ്ങള്‍ നടന്നത്. മറ്റാര്‍ക്കും പങ്കില്ലെന്ന് താന്‍ പറഞ്ഞ ശബ്ദ സന്ദേശം തന്നെക്കൊണ്ട് പറയിപ്പിച്ചതാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ശിവശങ്കര്‍ അടക്കമുള്ള ആളുകളുടെ നിര്‍ദ്ദേശാനുസരണമാണ് ഒളിവില്‍ പോയത്. സന്ദീപും ജയശങ്കറുമാണ് അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ സഹായിച്ചത്. മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.