തിരുവനന്തപുരം: ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിലാണ് ദിലീപ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. ഇന്ന് 1. 45-നാണ് കേസ് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടുമ്പോള്‍ ദിലീപ് രോഷാകുലനാകുകയാണെന്നും മൊഴികളിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ദിലീപ് ഇങ്ങനെ പെരുമാറിയതെന്നും പ്രോസിക്ക്യൂഷന്‍ കോടതിയെ അറിയിക്കും. നിങ്ങളെന്നെ വെറുതെ കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുകയാണ്. അന്വേഷണത്തില്‍ സഹകരിക്കില്ല എന്ന് ദിലീപ് പറഞ്ഞുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
അന്വേഷണത്തോട് പൂർണമായി സഹകരിച്ചെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോണുകളിൽ തങ്ങളുടെ കൈവശമുളളത് ഹാജരാക്കിയെന്നും അതിനാല്‍ മുൻകൂർ ജാമ്യം വേണമെന്നും ദിലീപ് ഇന്ന് കോടതിയില്‍ ആവശ്യപ്പെടും. എന്നാല്‍, കേസിനെ വഴി തിരിച്ചുവിടാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട മുഴുവൻ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷൻ അറിയിക്കും. അതുകൊണ്ടുതന്നെ ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി തള്ളണമെന്നതാണ് പ്രോസിക്യൂഷൻ ആവശ്യം. ഇക്കാര്യത്തിൽ വാദങ്ങൾ പരിശോധിച്ച ശേഷമാണ് വിധി പറയുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ദിലീപും മറ്റ് പ്രതികളും ഹാജരാക്കിയ ഫോണുകള്‍ പരിശോധനക്ക് അയക്കുന്ന കാര്യത്തിലും കോടതി ഇന്ന് തീരുമാനം പറയും. ഇന്നലെ ഫോണ്‍ പരിശോധനക്ക് അയക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് വാദങ്ങളാണ് നടന്നത്. ആലുവ കോടതിയിൽവെച്ച് ഫോൺ തുറക്കാനാകില്ലെന്ന് തടസവാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. പ്രതികൾ കൈമാറിയ ഫോണിന്‍റെ പാറ്റേൺ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം പരിശോധനയ്ക്ക് അയക്കണമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചിരിക്കുന്നത്.