സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമാ കമ്മീഷനോട് സംസാരിക്കേണ്ടിവന്നതില്‍ സ്വയം ലജ്ജ തോന്നുന്നുവെന്ന് നടി അര്‍ച്ചനാ പത്മിനി. 'ഹേമാ കമ്മീഷനോട് കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ സിനിമാമേഖലയില്‍ മാറ്റങ്ങളുണ്ടാവുമെന്ന് വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് എല്ലാ വിശ്വാസവും നഷ്ടമായി. ജസ്റ്റിസ് ഹേമാ കമ്മീഷനോട് പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞ അഭിനേത്രിയെക്കുറിച്ച് അവര്‍ ഒരുമാധ്യമത്തോട് വെളിപ്പെടുത്തിയതായി അറിയാന്‍ സാധിച്ചു. ആ പ്രസ്താവന നടത്തിയത് ജസ്റ്റിസ് ഹേമയാണെങ്കില്‍ അത് വളരെ ശക്തമായി അപലപിക്കേണ്ട വിഷയമാണ്. ഹേമാ കമ്മീഷന്‍ തന്റെ വിശ്വാസം തകര്‍ത്തു'- അര്‍ച്ചന പറഞ്ഞു. ദേശീയ മാധ്യമമായ ദി ക്വിന്റിനോടാണ് അര്‍ച്ചന പത്മിനി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുന്നുവര്‍ഷം മുന്‍പ് ഹേമാ കമ്മീഷനോട് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഞാനടക്കമുളള സ്ത്രീകള്‍ ഞങ്ങള്‍ക്കുനേരിടേണ്ടിവന്ന അതിക്രമങ്ങളെക്കുറിച്ചുളള അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. സിനിമാ മേഖലയില്‍ അധികാരമുളളവര്‍ക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റുളളവരുടെ പ്രശ്‌നങ്ങളാണ് ഞാന്‍ അന്ന് കമ്മീഷനുമുന്നില്‍ തുറന്നുകാട്ടിയത്. 5 വര്‍ഷം മുന്‍പ് എനിക്കെതിരെ അതിക്രമമുണ്ടായപ്പോള്‍ ആദ്യം പരാതിയുമായി സമീപിച്ചത് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള(ഫെഫ്ക്ക)യെയാണ്. അവര്‍ എന്റെ പരാതി കേട്ടപ്പോള്‍ എനിക്ക് തോന്നി ഞാന്‍ അനുഭവിച്ച പ്രശ്‌നത്തിന്റെ ആഴം അവര്‍ക്ക് മനസിലായി എന്ന്. എന്നാല്‍ അവര്‍ എന്നോട് തന്ത്രപരമായി പെരുമാറുകയായിരുന്നു. അതിനുശേഷം എനിക്ക് അവസരം ലഭിക്കുന്നത് കുറഞ്ഞെങ്കിലും എന്നോട് മോശമായി പെരുമാറിയ പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ സിനിമകളില്‍ പ്രവര്‍ത്തിക്കുന്നത് തുടരുകതന്നെ ചെയ്തു'- അര്‍ച്ചന പത്മിനി പറഞ്ഞു.