തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച പിണറായി സര്‍ക്കാരിന്‍റെ നടപടിക്കെതിരെ സി പി ഐ നേതാവ് കാനം രാജേന്ദ്രന്‍. ആവശ്യമായ കൂടിയാലോചനകള്‍ ഇല്ലാതെയാണ് ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്നതെന്ന് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അവർ ആ സ്ഥാനത്ത് തുടരാന്‍ അർഹരല്ലെന്ന് വിധിക്കാന്‍ നിലവില്‍ ലോകായുക്തയ്ക്ക് സാധിക്കും. എന്നാല്‍ അത്തരം വിധികള്‍ സ്വീകരിക്കാനോ തള്ളികളയാനോ മുഖ്യമന്ത്രിക്കോ ഗവര്‍ണര്‍ക്കോ സാധിക്കുന്ന തരത്തിലുള്ള പുതിയ ഓര്‍ഡിനന്‍സാണ് സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്. അഭിപ്രായം സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'നിയമസഭാ സമ്മേളനം നടക്കാന്‍ ഇനിയും ഒരു മാസം സമയമുണ്ട്. ഇത് ബില്ലായി അവതരിപ്പിച്ചാല്‍ എല്ലാവര്‍ക്കും അതില്‍ അഭിപ്രായം പറയാന്‍ സാധിക്കും. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷം അനാവശ്യമായ വിവാദമാണ് സൃഷിക്കുന്നത്. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചന ഇല്ലാതെയാണ് ലോകായുക്തയുടെ അധികാരപരിധി കുറച്ചിരിക്കുന്നത് എന്നത് വസ്തുതയാണ്' - കാനം രാജേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച് ഏത് മുൻ ജഡ്ജിയെയും നിയമിക്കാന്‍ സാധിക്കും. നിലവിൽ ലോകായുക്ത നില നിൽക്കുന്നത് നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ ലോകായുക്തയെ അപ്രസക്തമാക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കും. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ലോകായുക്ത വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ ഘടക കക്ഷി തന്നെ രംഗത്തെത്തുന്നത് സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.