ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാറിന്‍റെ ഉത്തരവിനെതിരെ ഹൈക്കോടതിയടെ സ്റ്റേ. മൂന്നാഴ്ചത്തേക്കാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. സർക്കാരിന് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഒരാഴ്ച സമയം അനുവദിച്ചാണ് ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് സ്റ്റേചെയ്തത്. മദ്യത്തിന് മരുന്ന് മദ്യമല്ലെന്നും അതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും കുറ്റപ്പെടുത്തിക്കൊണ്ട് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ നേരത്തേ രംഗത്തെത്തിയിരുന്നു. മദ്യാസക്തിയിൽ ശാരീരിക മാനസിക പ്രശ്നമുള്ളവർക്ക് സമീപത്തെ പി.എച്ച്.സി മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഡോക്ടറുടെ കുറിപ്പടി വാങ്ങി ബിവറേജസ് കോര്‍പറേഷനില്‍ചെന്ന് വഴി മദ്യം വാങ്ങാം എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
സര്‍ക്കാറിന്റെ തീരുമാനം അശാസ്ത്രീയമാണെന്നും, പ്രഖ്യാപനം പുനപരിശോധിക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മദ്യാസക്തർക്ക് മദ്യം ബിവറേജസ് കോര്‍പറേഷൻ വഴി നൽകാനുള്ള ഉത്തരവിനെ ഹൈക്കോടതിയിൽ സര്‍ക്കാര്‍ പൂർണ്ണമായും ന്യായീകരിക്കുകയാണ് ചെയ്തത്. എന്ത് ശാസ്ത്രീയ അടിത്തറയാണ് ഈ ഉത്തരവിന് ഉള്ളതെന്ന് കോടതി ചോദിച്ചു. മദ്യാസക്തര്‍ക്ക് മദ്യം നൽകുന്നു എന്നതിന് അപ്പുറം ഇതിലെന്ത് കാര്യമാണ് പറയാനുള്ളതെന്നും കോടതി ചോദിച്ചു. ഒരു ഡോക്ടറും മദ്യം കുറിപ്പടിയിൽ എഴുതില്ലെന്ന് പറഞ്ഞു കഴിഞ്ഞു. അങ്ങനെ എങ്കിൽ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് എന്ത് കാര്യമാണുള്ളത് എന്നും ഹൈക്കോടതി ആരാഞ്ഞു.