കർണാടക തലപ്പാടി അതിർത്തി അടച്ചതിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എം പി നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുക. കേരള-കർണാടക അതിർത്തി വഴി അവശ്യസർവീസുകളും ചരക്കുനീക്കവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉണ്ണിത്താൻ സുപ്രീം കോടതിയെ സമീപിച്ചത്.
കേരള-കർണാടക അതിർത്തി ഉടൻ തുറക്കണമെന്ന് കേന്ദ്രസർക്കാറിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തി റോഡുകള്‍ അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും, റോഡുകൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. ചരക്കുനീക്കവും അടിയന്തര ചികിത്സയും തടയുന്നത് ഭരണഘടനാ വിരുദ്ധമാണ്. അതേസമയം, കർണാടക സർക്കാറിന് പ്രത്യേക നിർദ്ദേശങ്ങൾ കോടതി നൽകിയില്ല. ഭരണഘടനാ വിരുദ്ധ നടപടികളിൽ നിന്ന് കർണാടക വിട്ടുനിൽക്കണമെന്നും കോടതി പറഞ്ഞു.
അതിർത്തി അടച്ചിട്ടില്ലെന്നും രോഗബാധിത പ്രദേശങ്ങൾ വേർതിരിക്കുക മാത്രമാണ് ചെയ്തതെന്ന് ഹർജിയിൽ വാദം കേൾക്കവെ കർണാടകം അറിയിച്ചു. എന്നാൽ കൊവിഡ് രോഗം അല്ലാത്ത മറ്റ് അസുഖങ്ങൾ ഉള്ളവർക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാൽ അവരെ വേർതിരിച്ചു കണ്ട് പിടിക്കാൻ ബുദ്ധിമുട്ടാണെന്ന് മറുപടി നൽകി മംഗലാപുരം റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചെന്നും കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും മാർഗ്ഗ നിർദ്ദേശം നൽകിയാൽ അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും കർണാടകം കോടതിയിൽ വ്യക്തമാക്കി. എന്നാല്‍, കേന്ദ്രത്തിന്റെ കീഴിലുള്ള ദേശീയ പാത അടയ്ക്കാൻ ഒരു സംസ്ഥാനത്തിനും അധികാരമില്ലെന്ന് പറഞ്ഞ കോടതി മനുഷ്യാവകാശ ലംഘനമുണ്ടായാൽ ഇടപെടുമെന്നും പറഞ്ഞു. റോഡ് അടച്ച് രോഗികളെപ്പോലും കടത്തിവിടാതെയുള്ള കർണാടകത്തിന്‍റെ നിലപാട് മനുഷ്യത്വരഹിതമാണെന്നും കോടതി തുറന്നടിച്ചു.