ലോക്ഡൗൺ സമയത്ത് മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രം. സർക്കാർ നടപടി ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്നതാണ് ഇത്തരം നടപടികളെന്ന് കേന്ദ്രം വ്യക്തമാക്കി.
ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ മദ്യാസക്തിയുള്ളവർക്ക് മദ്യം വീടുകളിൽ എത്തിച്ചു നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കേരളത്തെ കൂടാതെ മേഘാലയയും ഇത്തരമൊരു തീരുമാനം എടുത്തിരുന്നു. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആളുകള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലം കൂടി പരിഗണിച്ചായിരുന്നു തീരുമാനം. ഇത് സംബന്ധിച്ച് മാർഗനിർദ്ദേശം എക്സൈസ് വകുപ്പ് പുറപ്പെടുവിച്ചിരുന്നു. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗനിർദ്ദേശം നൽകിയിരുന്നു. മദ്യം വീട്ടിലെത്തിക്കാനോ വിതരണം ചെയ്യാനോ ഉള്ള ഇളവ് ഇതിൽ ഇല്ല.