കോഴിക്കോട്: സ്വന്തം പാര്‍ട്ടി അനുവര്‍ത്തിച്ചിട്ടില്ലാത്ത ഒരു നയം കോണ്‍ഗ്രസിനുവേണം എന്ന് പറയാന്‍ സി പി എമ്മിന് എന്ത് അവകാശമാണ് ഉളളതെന്ന് എഴുത്തുകാരന്‍ എം എന്‍ കാരശേരി. കെ പി സി സിയുടെ തലപ്പത്ത് ഒരുപാട് മുസ്ലീം നേതാക്കള്‍ വന്നിട്ടുണ്ടെന്നും സി പി എമ്മിന് പാര്‍ട്ടി സെക്രട്ടറിയായ ഒരു മുസ്ലീമിന്റെ പേരെങ്കിലും പറയാന്‍ കഴിയുമോ എന്നും എം എന്‍ കാരശേരി ചോദിച്ചു. മീഡിയാവണ്‍ ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു എം എന്‍ കാരശേരിയുടെ പ്രതികരണം.
'കോടിയേരി ബാലകൃഷ്ണന്‍ സി പി എമ്മിന്റെ കേരളത്തിലെ സമുന്നതനായ നേതാവാണ്. അദ്ദേഹം ഇത്തരത്തില്‍ വില കുറഞ്ഞ രീതിയില്‍ സംസാരിക്കുന്നത് കേരളത്തിന് തന്നെ അപമാനമാണ്. ഒരു പാര്‍ട്ടിയിലെ സ്ഥാനം എന്നത് മതവിഭാഗത്തിന്റെയോ ജാതിയുടെയോ സംവരണമാണ് എന്ന് പറയുന്നത് അങ്ങേയറ്റം അന്യായമാണ്. കെ പി സി സി പ്രസിഡന്റായി എം എം ഹസനെ വച്ചുകഴിഞ്ഞാല്‍ പ്രശ്‌നമില്ലല്ലോ. രാഹുല്‍ ഗാന്ധിയുടെ ചിത്രം വെച്ച് വോട്ടുപിടിച്ചാണ് തമിഴ്‌നാട്ടില്‍ രണ്ട് എംപിമാര്‍ സി പി എമ്മിനുണ്ടായത്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്നാണെങ്കില്‍ ആ എംപിമാര്‍ രാജിവെക്കുമോ?
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തിനുപുറത്തുളള സി പി എമ്മുകാര്‍ക്ക് ഇവിടുളളവരുടെ അഭിപ്രായമല്ല. ബിജെപിക്കെതിരായി ഒരു ദേശീയബദല്‍ ഉയര്‍ന്നുവരണം അതിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണം എന്നാഗ്രഹിക്കുന്ന ഇന്ത്യയിലെ പാര്‍ട്ടികളില്‍ ഒന്ന് സി പിഎമ്മാണ്. സീതാറാം യെച്ചൂരിക്കും അതാണ് അഭിപ്രായം. എന്നാല്‍ കോടിയേരിയോ പിണറായി വിജയനോ അത് സമ്മതിക്കില്ല. അവര്‍ക്ക് വിശാല ദേശീയ താല്‍പ്പര്യങ്ങളില്ല. പകരം കേരളത്തിലെ ഭരണം നിലനിര്‍ത്തുക മാത്രമാണ് അവരുടെ ലക്ഷ്യം. സ്വന്തം പാര്‍ട്ടി അനുവര്‍ത്തിച്ചിട്ടില്ലാത്ത നയം കോണ്‍ഗ്രസിനുവേണം എന്ന് പറയാന്‍ സി പിഎമ്മിന് എന്ത് ധാര്‍മ്മികമായ അവകാശമാണുളളത്'- കാരശേരി ചോദിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് മുഹമ്മദ് അബ്ദുറഹിമാനും പി കെ മൊയ്തീന്‍ കുട്ടിയും ടി ഒ ബാവയും എം എം ഹസനും വരെ പാര്‍ട്ടി പ്രസിഡന്റുമാരായി. എന്നാല്‍ സി പി എമ്മിന് പാര്‍ട്ടി സെക്രട്ടറിയായി ഒരു മുസ്ലീമിന്റെ പേരുപോലും പറയാനില്ല. വി എ സെയ്തുമുഹമ്മദ് ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്നു. അവരെല്ലാം രാഷ്ട്രീയനേതാക്കള്‍ മാത്രമാണ്. രാഷ്ട്രീയനേതാക്കളെ മതം ജാതിയുംവെച്ച് വേര്‍തിരിച്ചുകാണുന്നത് ലജ്ജാവഹമാണ് എന്നും എം എന്‍ കാരശേരി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തത് രാഹുല്‍ ഗാന്ധിയുടെ നയമാണോ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചത്. കോണ്‍ഗ്രസ് നേതാക്കളായി ആര് വരണം എന്നുള്ളത് കോണ്‍ഗ്രസുകാര്‍ തീരുമാനിക്കേണ്ടതാണ്. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസിന് എല്ലാക്കാലത്തും ഒരു മതേതരത്വ സ്വഭാവം ഉണ്ടെന്ന് സ്ഥാപിക്കാന്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ഒരു നേതൃനിരയായിരുന്നു ഉണ്ടായിരുന്നത്. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ.എല്‍. ജേക്കബിനെ കെ.പി.സി.സി. പ്രസിഡന്‍റാക്കി. എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ.മുരളീധരനെ കെ.പി.സി.സി. പ്രസിഡന്‍റാക്കി. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോല്‍ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെ.പി.സി.സി. പ്രസിഡന്‍റ്. ആ കീഴ്‌വഴക്കം ഇപ്പോള്‍ ലംഘിക്കാന്‍ കാരണമെന്താണ്? എന്നായിരുന്നു കോടിയേരിയുടെ വാക്കുകള്‍.
ഈ ലംഘനം നടത്തിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ വന്നുകൊണ്ടിരിക്കുന്ന 'ഹിന്ദുത്വ' നിലപാടാണെന്നും കോണ്‍ഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളെയെല്ലാം ഇപ്പോള്‍ അവഗണിച്ച് ഒതുക്കിവെച്ചിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചിരുന്നു.