കോഴിക്കോട്: സിപിഎം ജില്ലാ സമ്മേളനത്തില്‍ അഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് അഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. അലനും താഹക്കുമെതിരെ യുഎപിഎ ചുമത്താന്‍ മാത്രമുള്ള കുറ്റകൃത്യം അവര്‍ ചെയ്തോ എന്ന ചോദ്യവും സമ്മേളനത്തില്‍ ഉയര്‍ന്നു വന്നു. യുഎപിഎക്കെതിരെ ദേശിയതലത്തില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാട് എന്തുകൊണ്ട് കോഴിക്കോട് ഉണ്ടായില്ലെന്നും നേതാക്കള്‍ ചോദിച്ചു.
അലനും താഹയും സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയിരുന്ന കാലത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. ന്യായമായ കാര്യാങ്ങള്‍ക്ക് പോലും പൊലീസിന്‍റെ ഭാഗത്ത് നിന്നും നീതി ലഭിക്കുന്നില്ലെന്നും പൊതുജനങ്ങളോട് പലപ്പോഴും മോശമായ രീതിയിലാണ് പൊലീസ് ഇടപെടുന്നതെന്നും ജില്ലാ നേതാക്കള്‍ ചൂണ്ടിക്കാട്ടി. വടകരയിലും കുറ്റ്യാടിയിലും നടന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടായ പ്രശ്നങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായിരുന്നു. പാലക്കാട്, ഇടുക്കി ജില്ലാ സമ്മേളനങ്ങളിലും ആഭ്യന്തര വകുപ്പ് രൂക്ഷ വിമർശനം നേരിട്ടിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനു മാത്രമായി മന്ത്രി വേണമെന്നാണ് ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പ്രധാനമായും ഉയര്‍ന്നു വന്ന ആവശ്യം. വീഴ്ചകള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ചില ഉദ്യോഗസ്ഥര്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. അവര്‍ക്ക് നാടുനന്നാകണമെന്ന ആഗ്രഹമില്ലെന്നും ജില്ലാ നേതാക്കള്‍ പറഞ്ഞു. അഭ്യന്തരവകുപ്പിനെതിരെ സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ നിരന്തരമായി വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും മറുപടി പറയാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.