തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കേരളം ഇപ്പോള്‍ ഭരിക്കുന്നത് സര്‍ സി പി അല്ലെന്ന് മുഖ്യമന്ത്രിക്ക് ഓര്‍മ്മ വേണം. കെ റെയിലിന്‍റെ ഡി പി ആര്‍ രഹസ്യരേഖ എന്നത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും വി എം സുധീരന്‍ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പൗരപ്രമുഖര്‍ എന്ന ആളുകളുമായി മുഖ്യമന്ത്രി നടത്തുന്ന ചര്‍ച്ച ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ്. താന്‍ ചെയ്യുന്നത് എല്ലാം ശരിയെന്ന രീതിയില്‍ സ്വയം തൃപ്തിയടയുന്ന രീതി മുഖ്യമന്ത്രി അവസാനിപ്പിക്കണം എന്നും വി എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
കെ റെയിലിനെതിരെ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ പരിപാടികള്‍ ജനാധിപത്യ മാര്‍ഗത്തില്‍ ആയിരിക്കുമെന്നും സുധീരന്‍ പറഞ്ഞു. നിയമസഭയെ ഇരുട്ടില്‍ നിര്‍ത്തി പിണറായി സര്‍ക്കാര്‍ നടത്തുന്ന കെ റെയില്‍ പദ്ധതിയുടെ അതിരടയാള കല്ലുകള്‍ പറിച്ച് ദൂരെ എറിയുമെന്നാണ് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ജനസമക്ഷം പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നുണ്ടെന്നും ജനങ്ങള്‍ക്ക് വികസനം ആവശ്യമാണെന്നും അതിനാല്‍ കെ റെയിലുമായി മുന്‍പോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രിയും വ്യക്തമായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കറും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കെ റെയില്‍ പദ്ധതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയോട് കൈ കൂപ്പി അഭ്യര്‍ഥിക്കുന്നുവെന്നാണ് മേധാ പട്കര്‍ പറഞ്ഞത്. 'സിൽവർ ലൈൻ പദ്ധതി പശ്ചിമ ഘട്ടത്തെ അപകടത്തിൽ ആക്കുമെന്നും പ്രകൃതി വിഭവങ്ങളുടെ മൂല്യം എന്തുകൊണ്ടാണ് അധികാരികള്‍ മനസിലാക്കാതെ പോകുന്നതെന്നും മേധാ പട്കര്‍ ചോദിച്ചിരുന്നു. ഇത്തരം പദ്ധതികള്‍ നടപ്പിലാകുമ്പോള്‍ ജലത്തിന്‍റെ ഒഴുക്ക് തടസപ്പെടുമെന്നും പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്‍റെ ഭവിഷത്ത് ഇപ്പോള്‍ തന്നെ കേരളം അനുഭവിച്ചതാണെന്നും മേധാ പട്കര്‍ കൂട്ടിച്ചേര്‍ത്തു. അതിവേഗ റെയില്‍ പദ്ധതി എങ്ങനെ പരിസ്ഥിതിയെ ബാധിക്കുമെന്ന പഠനം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും ഈ ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണ് പദ്ധതി മുന്‍പോട്ട് കൊണ്ടുപോകുന്നതെന്നുമാണ് മേധാ പട്കര്‍ ചോദിച്ചത്.