തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയ കൈരളി ചാനലും സി പി എമ്മും മാപ്പു പറയണമെന്ന് കെ.കെ രമ

തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയ കൈരളി ചാനലും സി പി എമ്മും മാപ്പു പറയണമെന്ന് കെ.കെ രമ എം എല്‍ എ. തെരഞ്ഞെടുപ്പ് സമയത്ത് വ്യാജവാര്‍ത്തകള്‍ നിര്‍മ്മിച്ച് തനിക്കെതിരെ വളരെ മോശമായ പ്രചരണമാണ് സിപിഎം നടത്തിയതെന്ന് കെ കെ രമ പറഞ്ഞു. മനസ്സാവാചാ ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ലാത്ത ഒരു അസഭ്യ പദപ്രയോഗം വീഡിയോ'തെളിവോ'ടെ ഒരു മുഴുദിവസം ബ്രേക്കിംഗ് ന്യൂസായി സംപ്രേക്ഷണം ചെയ്യപ്പെട്ടപ്പോൾ അനുഭവിച്ച വേദനയും നിസ്സഹായതയും തീർച്ചയായും വിവരണാതീതമായിരുന്നു എന്നും രമ ഫേസ്ബുക്കില്‍ കുറിച്ചു.  

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

2016-ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ മത്സരിച്ചപ്പോഴാണ് സി.പി.എമ്മിൻ്റെ ഭാഗത്ത് നിന്ന് എല്ലാ അർത്ഥത്തിലും ഏറ്റവും ഭീകരമായ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്. തെരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ട് ദിനത്തിൽ  വടകരയിൽ സ്ഥാനാർത്ഥിയായ എൻ്റെ വോട്ടഭ്യർത്ഥന ബലം പ്രയോഗിച്ച് തടയുകയും, ഞാനും  കൂടെയുണ്ടായിരുന്ന സഖാക്കളും പൊതുവഴിയിൽ കായികാക്രമണത്തിന് ഇരയാവുകയും ചെയ്തു. എന്നാൽ ആ  ആക്രമണത്തേക്കാൾ എന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തത് തെരഞ്ഞെടുപ്പിൻ്റെ തൊട്ടുതലേന്നാൾ  സി.പി.എം ഉന്നത നേതൃത്വത്തിൻ്റെ ആസൂത്രണത്തിൽ നടന്ന അതിക്രൂരമായ അപവാദപ്രചാരണമായിരുന്നു. 

വടകരയിലെ വോട്ടറും സിപിഎം പ്രവർത്തകയുമായ ഒരു പെൺകുട്ടിയെ ഞാൻ അസഭ്യം പറഞ്ഞു എന്ന പ്രചാരണമാണ് ഒരു ദിവസം മുഴുവൻ  സി.പി.എം നേതൃത്വത്തിൻ്റെ ആസൂത്രണത്തിൽ പാർട്ടി ചാനലുപയോഗിച്ച് സംഘടിതമായി നടത്തിയത്.  

പെൺകുട്ടി സ്വന്തം ഫോണിൽ റെക്കോർഡ് ചെയ്തത് എന്ന പേരിൽ കൈരളി പീപ്പിൾ ടി.വി ഞാൻ അസഭ്യം പറയുന്നതായുള്ള ഒരു വീഡിയോ ക്ലിപ്പ്  പ്രചരിപ്പിക്കുകയായിരുന്നു. മനസ്സാവാചാ ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ലാത്ത ഒരു അസഭ്യ പദപ്രയോഗം വീഡിയോ'തെളിവോ'ടെ ഒരു മുഴുദിവസം ബ്രേക്കിംഗ് ന്യൂസായി സംപ്രേക്ഷണം ചെയ്യപ്പെട്ടപ്പോൾ അനുഭവിച്ച വേദനയും നിസ്സഹായതയും തീർച്ചയായും വിവരണാതീതമായിരുന്നു.  

സി.പി.എം  സൈബർ സെല്ലുകൾ സാമൂഹ്യമാധ്യമങ്ങളിലാകെ ക്രൂരമായ ആ നുണപ്രചരണം അക്ഷരാർത്ഥത്തിൽ കൊണ്ടാടുക തന്നെ ചെയ്തു. മുഴുദിന ചാനൽ ചർച്ചയിൽ എളമരം കരീം, പി.സതിദേവി തുടങ്ങിയ ഉന്നത സി.പി.എം നേതാക്കൾ "രമയുടെയും സംഘത്തിന്റെയും അഴിഞ്ഞാട്ടത്തെപ്പറ്റി " കണ്ടകാര്യങ്ങൾ പറയുന്നതു പോലെ  വാചാലരായത് നാം കണ്ടു. കേവല ജനാധിപത്യ മര്യാദകളും മാനുഷിക പരിഗണനകളുമെല്ലാം കാറ്റിൽ പറത്തി, നട്ടാൽകിളിർക്കാത്ത ഒരു ഗീബൽസിയൻ നുണ പാർട്ടി ചാനലും,പാർട്ടി സംഘടനയും,പാർട്ടി സൈബർ വെട്ടുകിളിക്കൂട്ടങ്ങളേയും ഉപയോഗിച്ച് സി.പി.എം  ഉന്നതനേതൃത്വം കേരളീയ പൊതുസമൂഹത്തിന് മുന്നിൽ സത്യമെന്ന് വരുത്തിതീർത്തതിൻ്റെ അനുഭവം തീർച്ചയായും  ഭയാനകമായിരുന്നു.

ആരെയൊക്കെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞാലും, എന്റേത് എന്ന പേരിൽ അതിൽ കേൾക്കുന്ന ശബ്ദം വ്യാജമാണ് എന്ന് എനിക്കും, സഖാക്കൾക്കും, എന്നെ അറിയുന്നവർക്കും സംശയിക്കേണ്ട കാര്യമില്ലല്ലോ.  അതുകൊണ്ടുതന്നെയാണ് അന്നുതന്നെ സി.പി.എം പാർട്ടി ചാനലിൻ്റെ നെറികെട്ട ഈ വ്യാജ പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കാനും സത്യാവസ്ഥ പുറത്തു കൊണ്ടുവരാനും നിയമ നടപടികൾ സ്വീകരിച്ചത്. സംസ്ഥാന ആഭ്യന്തര വകുപ്പ് അവഗണിച്ച് ചവറ്റുകൊട്ടയിലെറിയാൻ ശ്രമിച്ച ഈ കേസ് മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞ ആറ് വർഷക്കാലയളവിനിടയിൽ എത്ര തവണയാണ് വടകര പൊലീസ് സ്‌റ്റേഷനിൽ ഞാൻ കയറിയിറങ്ങിയതെന്ന് ഓർമ്മയില്ല. 

പരാതി നൽകിയ അന്നുമുതൽ കേരളത്തിന്റെ ആഭ്യന്തര ഭരണം സിപിഎമ്മിൻ്റെ കൈകളിലാണ്. ഈ വീഡിയോ സ്വന്തം ഫോണിൽ  ചിത്രീകരിച്ചതായി അവകാശപ്പെട്ടത് സി.പി.എം പ്രവർത്തകയാണ്. 

ഈ നുണ വാർത്ത പ്രചരിപ്പിച്ചത് സി.പി.എമ്മിൻ്റെ  സ്വന്തം പാർട്ടി ചാനലും നേതാക്കളുമാണ്.  പൊലീസ് മനസ്സുവെച്ചാൽ മണിക്കൂറുകൾ കൊണ്ട് കണ്ടെത്താവുന്ന ഇലക്ട്രോണിക്, ഫോറൻസിക് തെളിവുകളും  വെളിച്ചത്തുകൊണ്ടുവരാവുന്ന വസ്തുതകളും മാത്രമേ  ഈ കേസിന് ആധാരമായുള്ളുവെന്ന് ആർക്കാണ് മനസ്സിലാവാത്തത്?! എന്നിട്ടും അങ്ങനെയൊരു നടപടി സർക്കാരിന്റെയോ പൊലീസിൻ്റെയോ ഭാഗത്തുനിന്നും ഉണ്ടായില്ല. 

എൻ്റെ കേസിൻ്റെ ഭാഗമായി, ഫോറൻസിക് പരിശോധനങ്ങൾക്ക് വിധേയമാക്കുന്നതിന് ഈ നുണപ്രചാരണത്തിനായി ഉപയോഗിച്ച ഒറിജിനൽ വീഡിയോ ടേപ്പ്  പൊലീസിലോ, കോടതിയിലോ ഹാജരാക്കാൻ കൈരളി ടി.വി മേധാവികൾക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ആറ് വർഷത്തിന് ശേഷം പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. അതിൻ്റെ തെളിവുകളാണ്  മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുള്ളത്. 

പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവന്നതോടെ വളരെ ഗൗരവമേറിയ കാര്യങ്ങളാണ്  തെളിയിക്കപ്പെടുന്നത്.

ഒരു സ്ഥാനാർത്ഥിയെ തെരഞ്ഞെടുപ്പിൻ്റെ തൊട്ടുതലേദിവസം  പൊതുമധ്യേ അപകീർത്തിപ്പെടുത്താനും, അധിക്ഷേപിക്കാനും, പാർട്ടി ചാനലും സി.പി.എം നേതൃത്വവും നടത്തിയ ഗൂഢാലോചന. വ്യാജവീഡിയോ നിർമ്മിച്ച്, ചാനൽ വഴി നടത്തിയ പരസ്യപ്രചാരണം. അതിഗുരുതരമായ ഈ കുറ്റകൃത്യങ്ങളാണ് ഇവിടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. നാണംകെട്ടതും  അക്ഷന്തവ്യവുമായ ഈ കുറ്റകൃത്യത്തിൽ പങ്കാളികളായ കൈരളി ചാനലും, സി.പി.എം നേതൃത്വവും കേരളീയ പൊതുസമൂഹത്തോട് ഇനിയെങ്കിലും മാപ്പുപറയാൻ തയ്യാറാവുമോ?

തങ്ങളുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തോട് സന്ധി ചെയ്യാത്തവരെ, ആൺ-പെൺ ഭേദമില്ലാതെ കൈകാര്യം ചെയ്യാനും വേട്ടയാടാനും കേരളത്തിലെ സി.പി.എം നേതൃത്വം നെറികേടിൻ്റെ ഏതറ്റം വരെയും പോകുമെന്നതിൻ്റെ തെളിവുകൂടിയാണ്   ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വ്യാജവീഡിയോ നിർമ്മാണവും, സംഘടിത  അപവാദപ്രചാരണത്തിലെ രാഷ്ട്രീയ ഗൂഢാലോചനയുമടക്കം ഈ കേസിലെ ഗുരുതരകുറ്റകൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ നിയമനടപടികളുമായി ഇനിയും മുന്നോട്ടുപോവുക തന്നെ ചെയ്യും.നുണയുടെ പാഴ്മുറം കൊണ്ട് സത്യത്തിൻ്റെ വെളിച്ചത്തെ ഏറെനാൾ മറയ്ക്കാനാവില്ലെന്ന് തന്നെയാണ് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 hour ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More
Web Desk 3 hours ago
Social Post

ഭർത്താവിനെ കാലുകൊണ്ട് തീറ്റിക്കുന്ന 'തരു' സ്ത്രീകള്‍

More
More
Web Desk 4 hours ago
Social Post

'മുസ്ലീങ്ങള്‍ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍'; മന്‍മോഹന്‍ സിംഗ് പറഞ്ഞതും മോദി വളച്ചൊടിച്ചതും

More
More
Web Desk 6 hours ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 2 days ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 4 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More