കണ്ണൂര്‍: മാവേലി എക്സ്പ്രസ് ട്രെയിനില്‍ വെച്ച് യാത്രക്കാരനോട് പൊലീസ് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. സമനില തെറ്റിയ രീതിയിലാണ് പൊലീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിആർ ആണെന്നിരിക്കെ പൊലീസുകാരൻ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മർദ്ദിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും സുധാകരന്‍ ചോദിച്ചു.
പരിശോധനക്കെത്തിയ പൊലീസ് യാത്രക്കാരനോട് ടിക്കറ്റ് ആവശ്യപ്പെടുകയും അദ്ദേഹം അത് ബാഗില്‍ തിരയുന്നതിനിടെയാണ് പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
കേരളാ പൊലീസിന്‍റെ നടപടികളില്‍ വ്യാപകമായി വിമര്‍ശനം ഉയരുന്നതിനിടയിലാണ് പുതിയ സംഭവം. 'യാത്രക്കാരനെ ആക്രമിച്ച സംഭവത്തില്‍ നടപടി എടുക്കണം. തങ്ങളുടെ ജോലി എന്താണെന്ന് പോലും പൊലീസിന് മനസിലാകുന്നില്ല. പൊലീസിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനും സാധിക്കുന്നില്ല. കേരളത്തിൽ ലോക്കൽ സെക്രട്ടറിമാരാണ് പൊലീസിനെ ഭരിക്കുന്നത്. ആ ഭരണമാണ് പൊലീസിനെ വഴിതെറ്റിക്കുന്നത്. പൊലീസ് നടപടികൾ ക്രമസമാധാനം തകർക്കുന്ന സ്ഥിതിയാണുള്ളത്' - സുധാകരൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഭവം വിവാദമായെങ്കിലും സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥൻ. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും ഇയാളെ മർദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്നും എഎസ്ഐ പ്രമോദ് പറഞ്ഞു. യാത്രക്കാരൻ ആരെന്നറിയില്ലെന്നും കേസെടുത്തിട്ടില്ലെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു. പൊലീസ് മര്‍ദ്ദനത്തിനിരയായ ആളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.