ബെല്‍ജിയം: 2021-ൽ 20 രാജ്യങ്ങളിലായി 45 മാധ്യമപ്രവർത്തകര്‍ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ്. ഏഷ്യാ പസഫിക് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മാധ്യമപ്രവർത്തകര്‍ കൊല്ലപ്പെട്ടിരിക്കുന്നത് (20). അമേരിക്കയില്‍ പത്ത് പേര്‍ക്കും ആഫ്രിക്കയില്‍ എട്ട് പേര്‍ക്കും യൂറോപ്പില്‍ ആറു പേര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. ഇറാനിൽ രണ്ട് എഴുത്തുകാരും വാഹനാപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട രാജ്യം (9) അഫ്ഗാനിസ്ഥാനാണ്. മെക്സിക്കോയാണ് തൊട്ടുപുറകില്‍ (8). താലിബാന്‍ തീവ്രവാദികള്‍ രാജ്യം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമേ ഒന്‍പത് എഴുത്തുകാര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. പാകിസ്ഥാനിലും മറ്റ് ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. 1991 മുതൽ ലോകമെമ്പാടും കുറഞ്ഞത് 2,721 മാധ്യമപ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേശീയവും പ്രാദേശികവുമായ അഴിമതിയും, അധികാര ദുർവിനിയോഗവും ക്രിമിനൽ വത്ക്കരണവും തുറന്നുകാട്ടിയതിന്‍റെ ഭാഗമായാണ് ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടമായത്. ക്രിമിനല്‍ സംഘങ്ങളുടേയും മയക്കുമരുന്ന് മാഫിയകളുടെയും ആധിപത്യം വർധിച്ചതോടെ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന വിഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ മാറി. മെക്‌സിക്കോയിലെ ചേരികൾ മുതൽ യൂറോപിലെ ചെറുപ്പട്ടണങ്ങളില്‍ വരെ മാധ്യമ പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള നിരവധി അക്രമണങ്ങളാണ് നടന്നിട്ടുള്ളതെന്നും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ 2020 നെ അപേക്ഷിച്ച് 2021-ല്‍ കൊലപാതകങ്ങളുടെ എണ്ണത്തില്‍ നേരിയ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. 2020 -ല്‍ 65 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ 2021 ല്‍ 45 പേരാണ് കൊല്ലപ്പെട്ടത്. സത്യത്തിന്‍റെ ഭാഗത്ത് നിന്നത് കൊണ്ടു മാത്രം ജീവന്‍ ബലിക്കഴിക്കേണ്ടി വന്ന മാധ്യമ പ്രവര്‍ത്തകരുടെ ത്യാഗത്തെ ഒരിക്കലും വിസ്മരിക്കരുതെന്നതാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടുകൊണ്ട് സംഘടനയുടെ ജനറല്‍ സെക്രട്ടറി ആന്‍റണി ബെല്ലംഗർ പറഞ്ഞത്. മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിന് പുതിയ ഐക്യരാഷ്ട്ര കൺവെൻഷൻ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.