കാശ്മീര്‍: ജമ്മു കാശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ പുതുവത്സര പൂജക്കെത്തിയ 12 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടു. പത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൂജ തുടങ്ങിയപ്പോള്‍ ആളുകള്‍ ക്ഷേത്രത്തിനുള്ളിലേക്ക് ഇടിച്ച് കയറിയതാണ് ദുരന്തം ഉണ്ടാകാന്‍ കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് രാവിലെ 2.45 നാണ് അപകടം സംഭവിച്ചത്.
അപകടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) മുകേഷ് സിംഗ് പറഞ്ഞു. അപകടത്തില്‍പെട്ട നാല് പേരുടെ നില അതീവഗുരുതരമാണ്. പെര്‍മിഷന്‍ സ്ലിപ്പില്ലാതെയാണ് പലരും അകത്ത് കയറിയതെന്നും മുകേഷ് സിംഗ് കൂട്ടിച്ചേര്‍ത്തു. മൃതശരീരങ്ങള്‍ കത്രയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഭവത്തെ തുടര്‍ന്ന് ശ്രീകോവില്‍ അടച്ചിട്ടിരിക്കുകയാണ്. ത്രികൂട മലനിരകളിലെ ശ്രീകോവിലിനു പുറത്ത് മൂന്നാം നമ്പര്‍ ഗേറ്റിന് സമീപമാണ് തിക്കും തിരക്കും ഉണ്ടായത്. ഭക്തരുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചു. അതോടൊപ്പം, മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ഓഫീസ് 10 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.