മലപ്പുറം പരപ്പനങ്ങാടിയിൽ കൊവിഡ്-19 രോഗികളുണ്ടെന്ന് വ്യാജപ്രചരണം നടത്തിയ യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ. പരപ്പനങ്ങാടി അറ്റത്തങ്ങാടി സ്വദേശി ജാഫർ അലി നെച്ചിക്കാട്ടിലാണ് അറസ്റ്റിലായത്. വാട്സ്ആപ്പ് വഴിയാണ് ഇയാൾ വ്യാജ പ്രചരണം നടത്തിയത്. കോട്ടന്തലയിൽ കൊവിഡ്-19 ബാധിതരുടണ്ടെന്നായിരുന്നു വ്യാജ സന്ദേശം. ഗൾഫിൽ നിന്ന് വന്നവരെ കൊറോണ വൈറസ് ബാധയുണ്ടെന്ന തരത്തിലുളളതായിരുന്നു ശബ്ദ സന്ദേശം.
അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ ട്രെയിനുണ്ടെന്ന് വ്യാജ വാർത്ത് പ്രചരിപ്പിച്ച രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എടവണ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സാകിർ തുവ്വക്കാട് മുൻ പ്രസിഡന്റ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. ഐപിസി 153, കേരള പൊലീസ് ആക്ട് 118 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. സാമൂഹ മാധ്യമങ്ങളിലുടെയാണ് ഇരുവരും വ്യാജപ്രചരണം നടത്തിയത്. വാട്സ്ആപ്പ് സന്ദേശം നിരവധി ഗ്രൂപ്പുകളിലാണ് ഷെയർ ചെയ്യപ്പെട്ടത്. സന്ദേശം വിശ്വസിച്ച് ഏതാനം അതിഥി തൊഴിലാളികള്‍ നിലമ്പൂരിൽ യോഗം ചേര്‍ന്നിരുന്നു. തുടർന്ന് എടവണ്ണ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പിടിയിലായത്.
സാകിറിനെതിരെ കേസ് എടുത്ത വിവരം മലപ്പുറം ജില്ലാ കളക്ടർ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. മലപ്പുറം ജില്ലയിൽ മാത്രം 257 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതേ സമയം തനിക്ക് ഫോണിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദേശം പ്രചരിപ്പിച്ചതെന്നാണ് സാകിറിന്റെ വാദം.