ചെന്നൈ: യൂട്യൂബ് നോക്കി വീട്ടിൽ യുവതിയുടെ പ്രസവമെടുക്കാനുള്ള ഭർത്താവിന്റെ ശ്രമത്തിനിടെ നവജാത ശിശു മരിച്ചു. 28 കാരിയായ ഭാര്യയെ അനിയന്ത്രിത രക്തസ്രാവംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ റാണിപേട്ടിലാണ് സംഭവം. വൈദ്യസഹായം തേടുന്നതിന് പകരം ഗോമതിയുടെ ഭർത്താവ് ലോഗനാഥൻ പ്രസവം നടത്തിയെന്ന് കാണിച്ച് പ്രദേശത്തെ പ്രൈമറി ഹെൽത്ത് കെയർ ഉദ്യോഗസ്ഥനായ മോഹൻ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്, കൊലക്കുറ്റം ചുമത്തി ലോകനാഥനെ പോലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞ് മരിച്ച നിലയിൽ പുറത്തുവന്നതിനു പിന്നാലെ ജീവൻ അപകടത്തിലാകുന്ന വിധം ഗോമതിക്കു രക്തസ്രാവമുണ്ടായി. തുടര്‍ന്ന് അവരെ പുന്നൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എന്നാല്‍ അടിയന്തിര ചികിത്സ ആവശ്യമായതിനാല്‍ വെല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേസില്‍ അന്വേഷണം ആരംഭിച്ച പോലീസ് ലോഗനാഥനെ ചോദ്യം ചെയ്തുവരികയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു വർഷം മുമ്പാണ് ലോഗനാഥനും ഗോമതിയും വിവാഹിതരായത്. ഡിസംബർ 13-ന് കുഞ്ഞ് ജനിക്കുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഡിസംബർ 18-നാണ് ഗോമതിക്ക് കലശലായ വേദന അനുഭവപ്പെടുന്നത്. അതോടെ ആശുപത്രിയില്‍ എത്തിക്കുന്നതിനുപകരം ലോഗനാഥൻ തന്റെ സഹോദരി ഗീതയുടെ സഹായം തേടുകയും യൂട്യൂബ് വീഡിയോകൾ നോക്കി പ്രസവമെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.