തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ അതിവേഗ റെയില്‍ വേ (കെ-റെയില്‍) പദ്ധതിക്കെതിരെ യു ഡി എഫ് എംപിമാര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തില്‍ ശശി തരൂര്‍ എം പി ഒപ്പിടാതിരുന്നത് പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ-റെയില്‍ പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും പദ്ധതി കേരളത്തിന് ആവശ്യമില്ലെന്നും കാണിച്ച് യുഡിഎഫ് എം പിമാര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നിവേദനത്തിലാണ് ശശി തരൂര്‍ ഒപ്പ് വെക്കാതിരുന്നത്.
കെ- റെയില്‍ പദ്ധതിയെക്കുറിച്ച് പഠിക്കാതെ എതിര്‍ക്കാന്‍ സാധിക്കില്ലെന്നും നിവേദനത്തില്‍ ഒപ്പുവെച്ചില്ലെന്ന് കരുതി ഇടതുപക്ഷ സര്‍ക്കാരിന്‍റെ പുതിയ പ്രോജക്ടിനെ അംഗീകരിക്കുന്നു എന്ന അര്‍ഥമില്ലെന്നും ശശി തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കെ റെയില്‍ പോലുള്ള വലിയ തുക മുടക്കിയുള്ള പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സമയം ആവശ്യമാണെന്നും ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അവ്യക്തകള്‍ക്ക് സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും ശശി തരൂര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുതുച്ചേരി എംപി വി വൈത്തിലിംഗമടക്കം യുഡിഎഫ് പക്ഷത്ത് നിന്ന് 18 എംപിമാരാണ് നിവേദനത്തിൽ ഒപ്പിട്ടത്. പദ്ധതി നടപ്പാക്കരുതെന്നാണ് യു ഡി എഫ് എംപിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകും. കെ റെയില്‍ പദ്ധതി കൊണ്ട് കേരളത്തിന് ഉപകാരമില്ല. പദ്ധതിയുടെ ചെലവ് തുക കേരളത്തിന് താങ്ങാന്‍ സാധിക്കില്ല. അതിനാല്‍ കെ റെയില്‍ പദ്ധതി നിർത്തിവെക്കാൻ നിർദ്ദേശിക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം.
അതേസമയം കെ- റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ ധൃതിയാണ് കാണിക്കുന്നതെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം സര്‍ക്കാര്‍ പഠിച്ചിട്ടില്ലെന്നും പദ്ധതിയുടെ മറവില്‍ സുതാര്യമല്ലാത്ത ഇടപാടുകളാണ് നടക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.