ഡല്‍ഹി: പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ന്യൂഡല്‍ഹിയിലെ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജന്‍പഥിലായിരുന്നു കൂടിക്കാഴ്ച. യുപിഎ സഖ്യം നിലവില്‍ ഇല്ലെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കടന്നാക്രമണത്തിന് പിന്നാലെയാണ് യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, ശിവസേന എംപി സഞ്ജയ് റാവത്ത്, ഡിഎംകെ നേതാവ് ടിആര്‍ ബാലു, സിപിഐഎം നേതാവ് സീതാറാം യെച്ചൂരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
രാജ്യസഭാ പിമാരുടെ സസ്‌പെൻഷൻ മുതൽ പ്രതിപക്ഷ ഐക്യം ഉയർത്താനുള്ള ശ്രമങ്ങൾവരെയുള്ള വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്തി. തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ യോഗം ചേരാന്‍ തീരുമാനിച്ചുകൊണ്ടാണ് യോഗം അവസാനിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രാദേശിക തലത്തില്‍ ഐക്യം ശക്തിപ്പെടുത്തുന്നതിനാണ് യോഗം ഊന്നല്‍ നല്‍കിയത്. ബിജെപി വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഐക്യത്തോടെ മുന്നോട്ട് പോയേതീരൂ എന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്.
പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷത്തിനായുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനു പുറമേ, സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി തുടരുമെന്ന സന്ദേശം തൃണമൂല്‍ കോണ്‍ഗ്രസിന് നല്‍കാനും കൂടിയാണ് തിടുക്കത്തില്‍ യുപിഎ യോഗം ചേര്‍ന്നത്. ബിജെപി വിരുദ്ധ ചേരിയുടെ അച്ചുതണ്ടായി മമതാ ബാനര്‍ജി ഉയര്‍ന്നു വരുന്നതിനെകുറിച്ച് വിശദമായ ചര്‍ച്ച നടന്നുവെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കുന്ന സൂചന. തൃണമൂല്‍ കോണ്‍ഗ്രസിനെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. നേരത്തെ മമതാ ബാനര്‍ജി ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം യുപിഎ തന്നെ ഇപ്പോള്‍ നിലവില്ലെന്നു പ്രഖ്യാപിച്ചിരുന്നു.