കൊവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ സാലറി ചാലഞ്ചുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. തിരുവനന്തപുരത്ത് സർവ്വീസ് സംഘടന നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തി. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാറിന് ജീവനക്കാരുടെ ഭാഗത്ത് നിന്നും സാമ്പത്തിക പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി സംഘടനാ നേതാക്കളെ അറിയിച്ചു.
സാലറി ചാലഞ്ചിനോട് ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകൾ സഹകരിക്കും. സാലറി ചാലഞ്ചിനായി സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കില്ല. ചാലഞ്ചിൽ ഓരോ ജിവനക്കാരനും സ്വമേധയാ പങ്കുചേരണമെന്നാണ് സർക്കാറിന്റെ അഭ്യർത്ഥന.
സാലറി ചാലഞ്ചുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേ സമയം ഒരുമാസത്തെ ശമ്പളം എന്ന നിബന്ധന പാടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. പ്രളയകാലത്തെ സാലറി ചലഞ്ചിനെ പ്രതിപക്ഷം എതിർത്തിരുന്നു.
ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് സാലറി ചലഞ്ചുമായി സർക്കാർ മുന്നോട്ട് വന്നത്. സർക്കാറിന്റെ പ്രധാനവരുമാനമായ മദ്യ, റജിസ്ട്രഷൻ നികുതി വരുമാനം നിലച്ചു. സാമൂഹിക സുരക്ഷ പദ്ധതികൾക്കായി വൻ സാമ്പത്തിക ബാധ്യതയാണ് സർക്കാറിന്റെ മുന്നിലുള്ളത്.