മുസ്ലിം ലീഗിന്‍റെ സമ്മേളനത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെ വ്യഭിചാരിയെന്ന് വിളിച്ചതിനെതിരെ വിമര്‍ശനവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. ഹിന്ദുത്വ വാദികളുടെ മുദ്രാവാക്യം ഒരു ന്യൂനപക്ഷ 'മത പാർട്ടി' ഏറ്റെടുക്കുകയാണ്. മതേതര വിവാഹം വ്യഭിചാരമാണന്ന താലിബാനിസം ആവർത്തിക്കാനാണിവര്‍ ശ്രമിക്കുന്നതെന്നും അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് ലീഗ് പ്രതിഷേധം സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ഓർമ്മയുണ്ടോ കർ പാത്രി മഹാരാജ് എന്ന തീവ്രഹിന്ദു സന്യാസിയെ? ഹിന്ദു കോഡ് ബില്ലെതിർത്ത് രാംലീല മൈതാനത്ത് പ്രതിഷേധിച്ച ആൾക്കൂട്ടത്തോട് അയിത്തക്കാരൻ്റെ ബില്ലല്ലേ എന്ന് ആവർത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു കർപാത്രി. ഏഴ് പതിറ്റാണ്ടിനിപ്പുറം കർ പാത്രി വീണ്ടും പുതിയ വേഷമിട്ടിറങ്ങി കോഴിക്കോട് കടപ്പുറത്തെ വഖഫ് പ്രതിഷേധ റാലിയിൽ. അന്നയിത്തജാതിക്കാരൻ്റെ ബില്ല്, ഇന്ന് ചെത്ത് തൊഴിലാളിയുടെ കേരളം. മതം കടന്ന ജാതി വെറി മറ നീക്കിയ സായാഹ്നം. മുണ്ടയിൽ കോരൻ എന്ന ചെത്തുതൊഴിലാളി മരിച്ചിട്ട് വർഷങ്ങളായി. മകൻ മുഖ്യമന്ത്രിയായി. ചരിത്ര തുടർച്ചയോടെ രണ്ടാമതും മുഖ്യമന്ത്രിയായി. നേതാക്കളിൽ ഏറ്റവും വലിയ ജനപിന്തുണ നേടി. പാർട്ടിയിലെ ഉന്നത പദവിയിലെത്തി. അച്ഛൻ്റെ അധ്വാനത്തിലും വിയർപ്പിലും അഭിമാനിക്കുന്നു എന്ന് പറഞ്ഞത് ഹർഷാരവത്തോടെ ഏറ്റെടുത്തു. എന്നാലും പിണറായി ചെത്തുകാരൻ്റെ മകൻ എന്ന ജാതി ടാഗിലാണ് അവർ രാഷ്ട്രീയ മർമം കണ്ടെത്തുന്നത്. മരിച്ചാലും തീരില്ല, ജാതിബോധം എന്നവർ ആവർത്തിച്ചുറപ്പിക്കുയാണ്. ഹിന്ദുത്വ വാദികളുടെ മുദ്രാവാക്യം ഒരു ന്യൂനപക്ഷ 'മത പാർട്ടി' ഏറ്റെടുക്കുകയാണ്. മതേതര വിവാഹം വ്യഭിചാരമാണന്ന താലിബാനിസം അവർത്തിക്കുകയാണവർ. പാർട്ടി വിട്ടാൽ ദീനകന്നു എന്ന വർഗ്ഗീയ നിർവ്വചനം നൽകുകയാണവർ. ഇതിനപ്പുറം പറയാനൊന്നുമില്ലാതെ കടപ്പുറത്തലയുകയാണവർ. വർത്തമാനകാലത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തിൻ്റെ പ്രതിരോധമാകേണ്ടവർ ഭൂരിപക്ഷ വർഗ്ഗീയതയുടെ ഒറ്റുകാരാകരുത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക