കൊച്ചി: മുന്‍ മിസ് കേരളാ ജേതാക്കളായ മോഡലുകള്‍ മരിച്ച ദിവസം കൊച്ചിയിലെ ഹോട്ടലില്‍ അഞ്ച് കോടി രൂപയുടെ ലഹരി മരുന്ന് ശേഖരിച്ചിരുന്നതായി അന്വേഷണ സംഘം. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി നിശാപാര്‍ട്ടികള്‍ സംഘടിപ്പിക്കാനാണ് ലഹരിമരുന്ന് ശേഖരിച്ചതെന്നും കേസിലെ മുഖ്യപ്രതി സൈജു തങ്കച്ചനുമായി ലഹരിയിടപാട് നടത്തുന്ന ബംഗളുരു സംഘമാണ് ലഹരിമരുന്ന് കൊച്ചിയിലെ ഹോട്ടലിലെത്തിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സൈജുവിന്റെ ഫോണിലെ ദൃശ്യങ്ങള്‍ ലഭിച്ചതോടെ മോഡലുകളുടെ മരണത്തെക്കുറിച്ചുളള അന്വേഷണം ലഹരിമരുന്ന് കടത്തിലേക്ക് എത്തിനില്‍ക്കുകയാണ്.
അതേസമയം, മോഡലുകളുടെ മരണത്തില്‍ മൂന്നാം പ്രതിയായ ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജോസഫിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കേസന്വേഷണവുമായി ബന്ധപ്പെട്ട് സൈജുവിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കുമെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് തെളിയിക്കാനാണ് നഖവും മുടിയും പരിശോധിക്കുന്നത്. ലഹരിമരുന്ന് ഉപയോഗിച്ചാല്‍ ആറുമാസം വരെ അതിന്റെ അംശം മുടിയിലും നഖത്തിലും ഉണ്ടാവും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക