അട്ടപ്പാടിയിലെ ആദിവാസി മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തര പരിഹാരം കാണാൻ തയ്യാറായില്ലെങ്കിൽ കൂടുതൽ ശക്തമായ സമര പരിപാടികളുമായി കോൺഗ്രസും യുഡിഎഫും രംഗത്തിറങ്ങുമെന്ന് മുന്‍ കോണ്‍ഗ്രസ് എം എല്‍ എ വി ടി ബല്‍റാം. അട്ടപ്പാടിയിലെ ആദിവാസി ശിശു മരണങ്ങൾ ഭരണകൂടത്തിന്റെ സമ്പൂർണ്ണ പരാജയത്തിന്റേയും ഉദാസീനതയുടേയും ഭാഗമാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
അട്ടപ്പാടിയിലെ ആദിവാസി ശിശു മരണങ്ങൾ ഭരണകൂടത്തിന്റെ സമ്പൂർണ്ണ പരാജയത്തിന്റേയും ഉദാസീനതയുടേയും ഭാഗമാണ്. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ആദിവാസികളുടെ ക്ഷേമത്തിനായി മുൻപ് നിലനിന്നിരുന്ന പദ്ധതികൾ അവതാളത്തിലായതുമാണ് സ്ഥിതിഗതികളെ ഇത്ര രൂക്ഷമാക്കിയിട്ടുള്ളത്.
പിറന്ന് മൂന്നാം ദിവസം കുഞ്ഞ് മരിച്ച മാതാപിതാക്കളടക്കമുള്ള ആദിവാസി സഹോദരങ്ങളെ അവരുടെ ഊരുകളിലെത്തി സന്ദർശിച്ചു. കമ്മ്യൂണിറ്റി കിച്ചൻ നടത്തിപ്പിനുള്ള പണം പോലും സർക്കാർ ഇവിടെ കൃത്യമായി നൽകുന്നില്ല. അംഗൻവാടികൾ വഴി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കൗമാരക്കാരികൾക്കുമൊക്കെ നൽകേണ്ടുന്ന പോഷകാഹാര കിറ്റുകളും സമയത്ത് വിതരണം ചെയ്യാൻ കഴിയുന്നില്ല. നവംബർ മാസം തുടക്കത്തിൽ വിതരണം ചെയ്യേണ്ടുന്ന കിറ്റുകൾ എത്തിച്ചേർന്നത് ഇന്നലെയും ഇന്നുമൊക്കെയായിട്ടാണ്. ഗർഭിണികൾക്കും അമ്മമാർക്കും മാസം തോറും രണ്ടായിരം രൂപ നൽകുന്ന തരത്തിൽ യുഡിഎഫ് സർക്കാർ നടപ്പാക്കി വന്നിരുന്ന 'ജനനി ജന്മരക്ഷ' പദ്ധതിയും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
ആദിവാസികളടക്കം സാധാരണക്കാരായ മുഴുവൻ അട്ടപ്പാടിക്കാർക്കും ആശ്രയിക്കേണ്ടി വരുന്ന കോട്ടത്തറയിലെ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി നിരവധി പരധീനതകളാൽ ബുദ്ധിമുട്ടുകയാണ്. ആശുപത്രി സന്ദർശിച്ച് ഡോക്ടർമാരുമായും മറ്റ് ജീവനക്കാരുമായും ചർച്ച നടത്തി. ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലുമൊക്കെ നൽകേണ്ടുന്ന ചികിത്സകൾ പോലും പലപ്പോഴും ഇവിടെ നൽകേണ്ടി വരാറുണ്ട്. എന്നിട്ടും ഒരു താലൂക്ക് ആശുപത്രിയുടെ പോലും സ്റ്റാഫ് പാറ്റേൺ ഇതുവരെ ഈ ആശുപത്രിക്ക് സർക്കാർ അനുവദിച്ചു നൽകിയിട്ടില്ല. ദിവസം 150-160 വരെ രോഗികളെ അഡ്മിറ്റ് ചെയ്യേണ്ടി വരുന്നുണ്ടെങ്കിലും 50 ബെഡുകൾക്കനുസൃതമായ ജീവനക്കാർ മാത്രമേ ഇവിടെയുള്ളു. 57 പുതിയ തസ്തികകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫയൽ 2018 മുതൽ സർക്കാരിന്റെ മുന്നിലുണ്ടെങ്കിലും ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല. നിലവിൽ അനുവദിക്കപ്പെട്ട തസ്തികളിൽ പോലും 8 ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുകയാണ്. ചികിത്സകൾ നടത്തിയതിനുള്ള ചെലവിനത്തിൽ വിവിധ പദ്ധതികളുടെ ഭാഗമായി ആശുപത്രിക്ക് സർക്കാർ നൽകേണ്ടുന്ന പണം മാസങ്ങളായി ലഭിക്കാത്തതിനാൽ ആശുപത്രി വികസന ഫണ്ടിലും അത്യാവശ്യ കാര്യങ്ങൾക്ക് പണമില്ല. ഇതുമൂലം നിയമിക്കപ്പെട്ട ചില താത്കാലിക ജീവനക്കാരെ ഈയിടെ പിരിച്ചു വിടേണ്ടിയും വന്നിട്ടുണ്ട്.
അട്ടപ്പാടിക്കാരുടെ വലിയൊരു പ്രശ്നമായി യാത്രാ സൗകര്യമില്ലായ്മ തുടരുകയാണ്. മണ്ണാർക്കാടുനിന്നുമുള്ള ചുരം റോഡ് കിഫ്ബിയിലുൾപ്പെടുത്തി നവീകരിക്കുമെന്നുള്ള പ്രഖ്യാപനത്തിന് 5 വയസ്സ് പൂർത്തീകരിക്കപ്പെടുകയാണ്. ഇപ്പോഴും നിർമ്മാണം തുടങ്ങിയിട്ടില്ല. പല കിഫ്ബി പദ്ധതികളുടേയും അവസ്ഥ ഇങ്ങനെത്തന്നെയാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന കാരണത്താൽ മറ്റ് ഫണ്ടുകളും റോഡിനായി ഉപയോഗിക്കാൻ കഴിയുന്നില്ല. തന്മൂലം ആംബുലൻസുകളടക്കമുള്ളവയുടെ ദുരിതയാത്ര വർഷങ്ങളായി തുടരുകയാണ്. ഇതിനെതിരെയും യുഡിഎഫ് ശക്തമായ ഒരു സമരം ഈയിടെ നടത്തിയിരുന്നു.
കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത് ഇന്ന് അഗളിയിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. അട്ടപ്പാടിയിലേയും സംസ്ഥാനത്തെ മറ്റ് ആദിവാസി മേഖലകളിലേയും പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ സർക്കാർ തയ്യാറായില്ലെങ്കിൽ കൂടുതൽ ശക്തമായ സമര പരിപാടികൾ കോൺഗ്രസും യുഡിഎഫും ഏറ്റെടുക്കും. ഈ 6ആം തീയ്യതി പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി. സതീശൻ അട്ടപ്പാടി സന്ദർശിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക