കൊച്ചി: മോഡലുകളുടെ മരണത്തെത്തുടര്‍ന്ന് അറസ്റ്റിലായ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ ലഹരിക്ക് അടിമയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. ദുരുദ്ദേശത്തോടെയാണ് സൈജു വാഹനത്തെ പിന്തുടര്‍ന്നതെന്നും ആ ചേസിംഗാണ് മോഡലുകളുടെ മരണത്തിന്റെ പ്രധാന കാരണമായതെന്നും അദ്ദേഹം പറഞ്ഞു. സൈജു നേരത്തെയും പല പെണ്‍കുട്ടികളെയും ചൂഷണത്തിനിരയാക്കിയിട്ടുണ്ട്. അവര്‍ പരാതിപ്പെട്ടാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
സൈജുവിന്റെ ലഹരിമരുന്ന് ഉപയോഗവും ഇടപാടുകളും സംബന്ധിച്ച തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടപാടുകാരില്‍ ചിലരെ കണ്ടെത്തിയിട്ടുണ്ട്. അവരെ ചോദ്യം ചെയ്ത് വരികയാണ്. സൈജുവിന്റെ ഫോണില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. നിരന്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന ഇയാള്‍ അവിടെയെത്തുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യാറുണ്ടെന്നും പൊലീസ് പറയുന്നു. സൈജുവിന്റെ കാറില്‍ നിന്ന് ഗര്‍ഭനിരോധന ഉറകളും ചില മരുന്നുകളുമുള്‍പ്പെടെ കണ്ടെടുത്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നവംബര്‍ ഇരുപത്തിയേഴിനാണ് സൈജു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് ആദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം സൈജു ഒളിവില്‍ പോകുകയും, പിന്നീട് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ സൈജുവിന് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അഭിഭാഷകര്‍ക്കൊപ്പം സൈജു കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിലെത്തിയത്. മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
നവംബർ ഒന്നിന് പുലർച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസിൽ വൈറ്റിലയ്ക്ക് അടുത്ത് വെച്ചുണ്ടായ അപകടത്തിലാണ് മുൻ മിസ് കേരള അൻസി കബീറും രണ്ട് സുഹൃത്തുക്കളും മരിച്ചത്. ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു.