തിരുവനന്തപുരം: ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പേടിച്ച് കരഞ്ഞുപോയ പെണ്‍കുട്ടിയെ പൊലീസുകാരി ആശ്വസിപ്പിക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. പൊലീസ് കുട്ടിയോട് ക്ഷമ ചോദിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുളളു എന്നും കാക്കിയിട്ടതിന്റെ അഹങ്കാരം അതിന് അനുവദിച്ചില്ലെന്നും ഹൈക്കോടതി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥക്കെതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കിയതിനെയും കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവിയോട് വ്യക്തമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അടുത്ത മാസം ആറിലേക്ക് മാറ്റി.
'പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ ഒരു സ്ത്രീയാണോ, പൊലീസ് ഇത്തരത്തില്‍ പെരുമാറുന്നതുകൊണ്ട് ഇവിടെ ആത്മഹത്യകള്‍ വരെ ഉണ്ടാകുന്നുണ്ട്. ചില പൊലീസുകാര്‍ക്ക് കാക്കിയിട്ടതിന്റെ അഹങ്കാരമാണ്. പൊലീസ് യൂണീഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. എല്ലാ പൊലീസുകാരും അത് മനസിലാക്കണം. കുട്ടിയുടെ കരച്ചില്‍ വേദനയുണ്ടാക്കുന്നതാണ്. മൊബൈല്‍ ഫോണിന്റെ വില പോലും കുഞ്ഞിന്റെ ജീവന് നിങ്ങള്‍ നല്‍കിയില്ല. ഇങ്ങനെയാണോ പെരുമാറേണ്ടത്. പൊലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കുട്ടി കരയുന്നുണ്ടായിരുന്നു. ആ കുഞ്ഞിന്റെ മാനസികാവസ്ഥയെക്കുറിച്ച് പൊലീസ് ആലോചിക്കണമായിരുന്നു. ഇനിയൊരിക്കലും കുട്ടിക്ക് പൊലീസുകാര്‍ തങ്ങളെ സംരക്ഷിക്കുമെന്ന് തോന്നില്ല. ഈ രീതിയിലായിരുന്നില്ല വിഷയത്തെ സമീപിക്കേണ്ടിയിരുന്നത്' കോടതി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഓഗസ്റ്റ് 27-നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പി സി രജിത മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും എട്ടുവയസുകാരി മകളെയും പരസ്യവിചാരണ ചെയ്തത്. ഐ എസ് ആര്‍ ഒയുടെ വാഹനം കാണാന്‍ പോയി തിരിച്ചുവരുന്നതുവഴിയാണ് പൊലീസ് തോന്നക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും തടഞ്ഞുനിര്‍ത്തിയത്. ജയചന്ദ്രന്‍ മൊബൈല്‍ മോഷ്ടിച്ച് മകള്‍ക്ക് നല്‍കുന്നത് കണ്ടു എന്നാണ് പൊലീസുകാര്‍ പറഞ്ഞത്. പിന്നീട് ഉദ്യോഗസ്ഥയുടെ മൊബൈല്‍ പൊലീസ് വാഹനത്തിനകത്തുനിന്ന് തന്നെ ലഭിച്ചു. എന്നാല്‍ അവര്‍ മാപ്പുപറയാന്‍ തയാറായില്ല. സംഭവത്തിനുശേഷം മാനസികമായി തളര്‍ന്ന കുട്ടിയെ കൗണ്‍സലിംഗിനു വിധേയയാക്കേണ്ടി വന്നു.