തിരുവനന്തപുരം: കര്‍ഷകരുടെ വിജയത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനകീയ ഐക്യത്തിന്റെ വിജയമാണിതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ഇന്ത്യക്കുപുറത്തും ശ്രദ്ധയാകര്‍ഷിച്ച സമരമാണിത്. മുതലാളിത്തത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്തുകയും സാധാരണ ജനങ്ങളെ വിസ്മരിക്കുകയും ചെയ്യുന്ന നയത്തിനെതിരെ ഇന്ത്യയിലെ പൊരുതുന്ന ജനത നേടിയെടുത്ത വിജയം. പാര്‍ലമെന്റിലെ അംഗബലം കൊണ്ട് ജനങ്ങളെ പൂര്‍ണമായും അടിച്ചമര്‍ത്താനാവില്ലെന്നതിന്റെ ഉദാഹരണം കൂടിയാണിതെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കര്‍ഷകരുടെ വിജയമാണ് നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിലൂടെ നടന്നതെന്ന് എളമരം കരീം എംപി പറഞ്ഞു. വടക്കേ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമോ എന്ന ഭീതിയാണ് കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നിയമങ്ങള്‍ പിന്‍വലിപ്പിച്ചത്. അല്ലാതെ കര്‍ഷകരോടുളള താല്‍പ്പര്യമല്ല എന്നും എളമരം കരീം എംപി പറഞ്ഞു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി കര്‍ഷക നേതാവ് രാകേഷ് ടികായത്തും രംഗത്തെത്തി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് തുടക്കം മാത്രമാണ്. നരേന്ദ്രമോദിയുടെ പ്രഖ്യാപനം പാര്‍ലമെന്റില്‍ പാസാക്കിയതിനുശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങുകയുളളു എന്ന് രാകേഷ് ടികായത്ത് പറഞ്ഞു.
'നിയമങ്ങള്‍ പിന്‍വലിക്കുകയാണ് എന്നുമാത്രമാണ് നരേന്ദ്രമോദി പറഞ്ഞത്. മിനിമം താങ്ങുവില ഉള്‍പ്പെടെ ഒരുപാടുകാര്യങ്ങളില്‍ ഇനിയും തീരുമാനമുണ്ടായിട്ടില്ല. പാര്‍ലമെന്റില്‍ പാസാക്കുന്നതുവരെ നിയമങ്ങള്‍ പിന്‍വലിച്ചുവെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ തയാറല്ല. ഞങ്ങളുടെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ എഴുന്നൂറോളം കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവരുടെ ജീവത്യാഗത്തെ മാനിച്ചാവും വിഷയത്തില്‍ തീരുമാനമെടുക്കുക. വിഷയം ഇന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളുടെ യോഗം ചേരും. അതിനുശേഷമായിരിക്കും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക' രാകേഷ് ടികായത്ത് കൂട്ടിച്ചേര്‍ത്തു.