കൊച്ചി: കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ പ്രതിഷേധിച്ച സംഭവത്തില്‍ നടൻ ജോജുവിന് പിഴയൊടുക്കി പൊലീസ്. മാസ്ക് ധരിക്കാതെ പൊതുനിരത്തിലിറങ്ങിയതിനാണ് പൊലീസ് 500 രൂപ പിഴയിട്ടത്. ജോജു കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന് കോൺഗ്രസ് നേതാക്കൾ പരാതിപ്പെട്ടിരുന്നു. എന്നാല്‍ തെളിവില്ലെന്ന് പറഞ്ഞ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മരട് പൊലീസ് വിസമ്മതിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി ഡിസിപിക്ക് പരാതി നൽകിയിരുന്നു. പൊലീസ് ജോജുവിനെതിരെ കേസ് എടുക്കാന്‍ വൈകുന്നതിനെതിരെ ജില്ലാ തലത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീരുമാനിക്കുന്നതിനിടെയാണ് നടനെതിരെ കേസ് രജിസറ്റര്‍ ചെയ്ത് പിഴ ഈടാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജോജു സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസിന്‍റെ പരാതിയും, അസഭ്യം പറഞ്ഞെന്ന പരാതിയും പൊലീസ് തള്ളി കളഞ്ഞിരുന്നു. അതേസമയം,ജോജുവിന്റെ കാർ തകർത്ത കേസിൽ ജയിലിൽ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പി ജി ജോസഫിന്‍റെ ജാമ്യാപേക്ഷ അടുത്തദിവസം കോടതി പരിഗണിക്കും. വാഹനം തകര്‍ത്ത കേസിലെ പ്രതികളായ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. 50, 000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലും 37, 500 രൂപ വീതം കോടതിയില്‍ കെട്ടിവെച്ചുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടണമെന്നായിരുന്നു പ്രോസിക്ക്യൂഷന്റെ വാദം. എന്നാല്‍ ഇതു തളളിയ കോടതി കാറിന് സംഭവിച്ച കേടുപാടിന്‍റെ 50 ശതമാനം കെട്ടിയാല്‍ മതിയെന്ന് ഉത്തരവിടുകയായിരുന്നു.