തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കുന്നതിന് അനുവാദം നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മരം മുറിക്കുന്നതിനുള്ള അനുവാദം നല്‍കിയത് ഉദ്യോഗസ്ഥനാണെന്ന വനം വകുപ്പ് മന്ത്രിയുടെ വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ കേരള ജനതയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം തമിഴ്നാടിനൊപ്പം നില്‍ക്കുകയാണെന്നും കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുക്കുന്ന ഇത്തരം നിലപാട് മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്‍റെ പൊതുതാത്പര്യമാണ് മുല്ലപ്പെരിയാര്‍ വിഷയമെന്നും കോണ്‍ഗ്രസിന് കിട്ടിയ വിവരം അനുസരിച്ച് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് മരം മുറിക്ക് അനുവാദം നല്കിയിരിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. വകുപ്പ് മന്ത്രി അറിയാതെ വനം വകുപ്പില്‍ ഇതിന് മുന്‍പും പലതും നടന്നിട്ടുണ്ട്. അതിനാല്‍ അഭിമാനമുണ്ടെങ്കില്‍ മന്ത്രി രാജിവെക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മരം മുറിക്ക് അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ കോണ്‍ഗ്രസിന്‍റെ കൈയിലുണ്ടെന്നും സുധാകരന്‍ പറഞ്ഞു. മരം മുറിയുമായി ബന്ധപ്പെട്ട് ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്. അതിനാല്‍ പിണറായി സര്‍ക്കാര്‍ ഈ ഉത്തരവ് പിന്‍വലിച്ച് ജുഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മരംമുറി വിഷയം സർക്കാർ ഗൗരവമായി അന്വേഷിക്കണമെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള കള്ളക്കളിയാണ് മുല്ലപ്പെരിയാറിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആരോപിച്ചു. മരം മുറിക്കാന്‍ അനുവാദം നല്‍കിയത് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് കൈ കഴുകാനാവില്ലെന്നും വനം മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പി ജെ ജോസഫും കുറ്റപ്പെടുത്തി.