ലക്നൌ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ പുതിയ വാഗ്ദാനം. സ്മാര്‍ട്ട് ഫോണിനും ഇ - സ്കൂട്ടറിനും പിന്നാലെയാണ് പുതിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. യുപിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായിരിക്കുമെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ പുതിയ വാദ്ഗാനം.
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശിലെ ആരോഗ്യമേഖലയുടെ അവസ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ സംവിധാനമൊരുക്കാന്‍ സര്‍ക്കാരിന് സാധിക്കാതെ വരുന്നത് വളരെ ദുഖകരമാണ്. യുപിയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഏതു രോഗത്തിനും സൗജന്യ ചികിത്സ ഉറപ്പാക്കും. പത്ത് ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും - പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയാണെങ്കില്‍ യുപിയിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും പ്രിയങ്ക നേരത്തെ പറഞ്ഞിരുന്നു. അതോടൊപ്പം, ഗോതമ്പും നെല്ലും ക്വിന്‍റലിന് 2500 രൂപയ്ക്കും കരിമ്പ് ക്വിന്‍റലിന് 400 രൂപയ്ക്കും കോൺഗ്രസ് വാങ്ങുമെന്നും എല്ലാവരുടെയും വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് 25,000 രൂപ നൽകുമെന്നും പാർട്ടി അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ത്രീകൾക്ക് 40 ശതമാനം സീറ്റുകള്‍ നൽകുമെന്ന് ആവർത്തിച്ച പ്രിയങ്ക, സ്ത്രീകൾക്കായി ഒരു പ്രത്യേക പ്രകടനപത്രിക കൊണ്ടുവരുവാനും പദ്ധതിയിടുന്നുണ്ട്.