സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ച 19പേരില്‍ ഒരാള്‍ ഇടുക്കിയില്‍ നിന്നുള്ള പൊതുപ്രവര്‍ത്തകന്‍. പ്രതിപക്ഷ പാർട്ടിയിലെ സജീവ പ്രവർത്തകനാണ് ഇത്. കാസർകോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകൾ ഇദ്ദേഹം സന്ദർശിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 18 മുതലാണ് ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇടുക്കി ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ നേതാക്കളുമായി ഇദ്ദേഹം നിരന്തരം സമ്പർക്കം പുലർത്തിയിട്ടുണ്ട്. നിയമസഭയിലടക്കം ഇയാൾ സന്ദര്‍ശിച്ചു എന്നാണ് വിവരം.
ഇയാളുടെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം ഉടൻ തയ്യാറാക്കും. പൊതുപ്രവര്‍ത്തകനായതിനാല്‍ ആരോഗ്യവകുപ്പിനും പൊലീസിനും ഇത് ശ്രമകരമായ ജോലിയാണ്. കെഎസ്ആര്‍ടിസി ബസ്, സ്വകാര്യ ബസ്, ട്രെയിന്‍, കാര്‍ തുടങ്ങിയവയിൽ ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. നിരവധിയാളുകളുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തുകയും വിവിധയിടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തതായാണ് വിവരം. വിദേശ യാത്രായോ വിദേശത്ത് നിന്ന് എത്തിയരുമായി ബന്ധമോ ഇയാൾക്ക് ഇല്ലാത്തത് സർക്കാർ സംവിധാനങ്ങളെ കൂടതൽ ആശങ്കപ്പെടുത്തുന്നുണ്ട്. ഇയാൾക്ക് രോഗം പകർന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തുക ശ്രമകരമായ ജോലിയാണ്. അല്ലെങ്കിൽ ഇയാൾക്ക് രോഗം പടർന്നത് സാമൂഹ്യ വ്യാപനത്തിന്റെ സൂചനയായി കണക്കാക്കേണ്ടി വരും.
സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ച ഒമ്പതുപേര്‍ കണ്ണൂര്‍ ജില്ലയില്‍നിന്നുള്ളവരാണ്. കാസര്‍കോട് 3, മലപ്പുറം 3, തൃശ്ശൂര്‍2, ഇടുക്കി 1, വയനാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. കൊച്ചിയില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേര്‍ ഇന്ന് ആശുപത്രി വിട്ടതായും മുഖ്യമന്ത്രി അറിയിച്ചു.