ലക്നൗ: ഉത്തര്‍പ്രാദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ രമണ്‍ കശ്യപ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് രേഖകള്‍ ആവശ്യപ്പെട്ട് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ലഖിംപൂരില്‍ കര്‍ഷകരുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു രമണ്‍. കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചുകയറ്റിയതിന്‍റെ വീഡിയോ ചിത്രീകരിച്ചത് രമണ്‍ കശ്യപായിരുന്നു.
ലഖിംപൂർ ഖേരി ജില്ലയിലെ നിഘാസൻ പ്രദേശത്തെ പ്രാദേശിക പത്രപ്രവർത്തകനാണ് രമണ്‍ കശ്യപ്. സാധന ടിവിക്കായുള്ള കർഷകരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തു നിന്ന് മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍റെ ശരീരം അടുത്തുള്ള ഹോസ്പിറ്റല്‍ മോര്‍ച്ചയില്‍ നിന്നാണ് ബന്ധുകള്‍ക്ക് ലഭിച്ചതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം രമണിന്‍റെ ശരീരത്തില്‍ വെടിയേറ്റ പാടുകളുണ്ടെന്നും വീണ്ടും പോസ്റ്റ്‌മോര്‍ട്ടം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ലഖിംപൂര്‍ കര്‍ഷക പ്രക്ഷോഭത്തിലേക്ക് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചു കയറ്റി 9 പേര്‍ കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നുണ്ടെങ്കിലും പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും, പ്രിയങ്കാ ഗാന്ധിക്കും യു പി സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്.