ദോഹ: ഇസ്ലാമിക് സംവിധാനം എങ്ങനെയാണെന്ന് താലിബാന്‍ ദോഹയെ കണ്ടു പഠിക്കണമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഷേഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി. അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തില്‍ താലിബാന്‍റെ നിലപാടുകള്‍ വളരെ നിരാശാജനകമാണെന്നും ഷേഖ് മുഹമ്മദ് ബിന്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാതിരിക്കുന്നതിലൂടെ താലിബാന്‍ പുറകോട്ട് നടക്കുകയാണെന്നും ഷേഖ് മുഹമ്മദ് ബിന്‍ കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനില്‍ സെക്കന്‍ററി സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ അവരുടെ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കാത്ത താലിബാന്‍ നടപടിയെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ഷേഖ് മുഹമ്മദ് ബിന്‍റെ പ്രതികരണം. യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ജോസഫ് ബോറലുമൊത്ത് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ഖത്തര്‍ മന്ത്രിയുടെ താലിബാന്‍ വിരുദ്ധ പ്രസ്താവന.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
താലിബാന്‍ ഭരണക്കൂടത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വളരെ നിരാശജനകമാണ്. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നു പിന്മാറിയപ്പോള്‍ അവിടെ നിന്നും വിദേശികളെ ഒഴിപ്പിക്കുവാന്‍ മുഖ്യമായി ഇടപെട്ടിരുന്നത് ദോഹയായിരുന്നു. ആഗസ്റ്റ് 15ന് താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയ ശേഷം എടുക്കുന്ന നടപടികളെല്ലാം 1996 മുതല്‍ 2001 വരെയുണ്ടായിരുന്ന അഫ്ഗാനിലെ ആദ്യ താലിബാന്‍ ഭരണത്തെത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു ഇസ്ലാമിക രാജ്യം എങ്ങനെയായിരിക്കണമെന്നും, അവിടുത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ദോഹയിലേക്ക് നോക്കിയാല്‍ മനസിലാകും. താലിബാനും ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കാനാണ് ഖത്തര്‍ പരിശ്രമിക്കുന്നതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.