കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂരിൽ വോട്ടെടുപ്പ് തുടങ്ങി. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണ്ഡലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ മമത ബാനര്‍ജിക്ക് തെരഞ്ഞെടുപ്പ് വിജയം അനിവാര്യമാണ്. അതേസമയം, സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കൂടുതല്‍ സേനയെ വോട്ടെടുപ്പ് സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. വോട്ടെടുപ്പ് കഴിയുന്നതുവരെ പോളിംഗ് ബൂത്തുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞയും ബാധകമാണ്. സംസ്ഥാന പൊലീസിനൊപ്പം, കേന്ദ്ര സേനയെയും വിന്യസിപ്പിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
വൈകിട്ട് 6.30 വരെയാണ് വോട്ടെടുപ്പ് നടക്കുക. ബിജെപിക്ക് വേണ്ടി പ്രിയങ്ക ടിബ്രേവാളും സിപിഎമ്മിനായി ശ്രീജിബ് ബിശ്വാസമാണ് മമതക്കെതിരെ മത്സരിക്കുന്നത്. സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്ന് മാറ്റി വച്ച സംസേർഗഞ്ച്, ജാങ്കിപ്പൂർ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ തെരഞ്ഞടുപ്പില്‍ നന്ദിഗ്രാമില്‍ മമതാ ബാനര്‍ജിയെ സുവേന്ദു അധികാരി 1956 വോട്ടുകള്‍ക്കാണ് തോൽപ്പിച്ചത്. മെയ് 5-ന് അധികാരമേറ്റ മമത ബാനര്‍ജി നവംബറിനുള്ളില്‍ എം എല്‍ എ ആയില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടതായി വരും. അതിനാല്‍ മമത ബാനര്‍ജിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്.