കണ്ണൂർ: ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നിഷേധിച്ചു. മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ട്. കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടില്‍ പോയിട്ടുണ്ട്. ഒരു ഡോക്ടറെന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. ചില ചികിത്സക്കുവേണ്ടി. എന്നാല്‍ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ഒന്നുമറിയില്ല. താന്‍ ഇടനിലനിന്നുവെന്നു പറയുന്ന ആരോപണം അടിസ്ഥാന രഹിതമാണ് എന്നും കെ സുധാകരന്‍ പറഞ്ഞു.
ഒരു കാര്യത്തിലും താന്‍ ഇടനിലനിന്നിട്ടില്ല. ഈ പരാതിക്കാരനെ അറിയില്ല. കെട്ടിചമച്ച പരാതിയുമായി തന്നെ ചിലര്‍ വേട്ടയാടുകയാണ് - കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം താന്‍ മോന്‍സന്റെ വീട്ടില്‍ എത്രതവണ പോയി എന്ന് എണ്ണിയിട്ടില്ലെന്നും കെ പി സി സി അധ്യക്ഷനായ ശേഷം മോന്‍സന്‍ മാവുങ്കല്‍ തന്നെ വന്നുകണ്ട് മാലയിട്ടിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. തനിക്കെതിരായ ആരോപണത്തിനുപിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസാണെന്ന് സംശയിക്കുന്നതായും സുധാകരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2018 നവംബര്‍ 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മോന്‍സന്‍ മാവുങ്കലിന്റെ കലൂരുളള വീട്ടില്‍വെച്ച് കെ.സുധാകരന്റെ സാന്നിധ്യത്തില്‍ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്. വിദേശത്ത് നിന്ന് വന്ന കോടിക്കണക്കിന് രൂപ കയ്യില്‍ കിട്ടാന്‍ ഡല്‍ഹിയിലെ ഗുപ്ത അസോസിയേറ്റ്‌സിന് അടിയന്തരമായി 25 ലക്ഷം രൂപ നല്‍കണമെന്ന് മോന്‍സന്‍ മാവുങ്കല്‍ ആവശ്യപ്പെട്ടു. സുധാകരന്റെ ഇടപെടലില്‍ പാര്‍ലമെന്റിലെ പബ്ലിക് ഫിനാന്‍സ് കമ്മിറ്റിയെക്കൊണ്ട് ഒപ്പിടുവിച്ച് പണം വിടുവിക്കുമെന്നും സംശയമുണ്ടെങ്കില്‍ തന്റെ വീട്ടിലേക്ക് വന്നാല്‍ മതിയെന്നും മോന്‍സന്‍ പരാതിക്കാരെ തെറ്റിദ്ധരിപ്പിച്ചുവെന്നുമാണ് പരാതി. മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഒത്താശ ചെയ്തുവെന്നാണ് പരാതിക്കാരനായ അനൂപിന്റെ ആരോപണം.