ലവ് ജിഹാദും മതപരിവർത്തനവും ഏറ്റവും കൂടുതൽ നടത്തുന്നത് ക്രിസ്ത്യൻ മിഷണറിമാരാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലീങ്ങളെക്കാൾ കൂടുതൽ ക്രിസ്ത്യാനികളാണ് മതംമാറ്റിക്കുന്നത്. എന്നാല്‍ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. സത്യം തുറന്നു പറയുമ്പോൾ വർഗീയവാദി ആക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പണം, വീട്, ജോലി, വിവാഹ സഹായം എന്നിവ നൽകിയാണ് ക്രൈസ്തവ വിഭാഗത്തിലെ ചില വിഭാഗങ്ങൾ മത പരിവർത്തനം നടത്തുന്നത്. ദീപികയുടെ തലപ്പത്തിരുന്ന് ഫാദർ റോയി കണ്ണൻചിറ പറഞ്ഞത് സംസ്ക്കാരത്തിന് നിരക്കാത്തതാണ്. സീനിയറായ വൈദികന്‍റെ ഭാഗത്ത് നിന്നുമാണ് ഈഴവർക്കെതിരെ പരാമർശം ഉണ്ടായത്. വൈദികപട്ടം കിട്ടുന്നത് ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസൻസ് അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയെയും വെള്ളാപ്പള്ളി തള്ളി. മയക്കുമരുന്നിൻ്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല. എന്നാല്‍, ലൗവ് ജിഹാദ് പുതിയ കാര്യമല്ല. വർഷങ്ങൾക്ക് മുമ്പ് ഇക്കാര്യം താൻ പറഞ്ഞിരുന്നുവെന്നും, അന്ന് തന്നെ വർഗീയവാദിയാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ന്യൂനപക്ഷം എന്ന് പറഞ്ഞു കൊണ്ട് രാജ്യത്തിന്‍റെ ഖജനാവ് മുഴുവൻ ചോർത്തുകയാണ്. സംഘടിത വോട്ട് ബാങ്കായി നിലകൊണ്ട് അധികാര രാഷ്ട്രീയത്തിൽ പ്രവേശിച്ച് അർഹതപ്പെട്ടതും അതിൽ കൂടുതലും ഈ വിഭാഗക്കാർ വാരി കൊണ്ടു പോവുകയാണ്. മറ്റ് പിന്നാക്ക, പട്ടികജാതി-വർഗ സമുദായത്തിന് എന്ത് നീതി കൊടുത്തെന്ന് പരിശോധിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനായി ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്ന് സിറിയന്‍ കത്തോലിക്ക വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയി കണ്ണന്‍ചിറ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
നേരത്തെയും ഈഴവര്‍ കൃസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ചു മതം മാറ്റുന്നുവെന്ന് കത്തോലിക്കാ വൈദികര്‍ ആരോപിച്ചിരുന്നു. അന്ന് വിവാദ പ്രസ്താവന നടത്തിയ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പൂര്‍വികര്‍ ഈഴവരാണെന്നും ബിഷപ്പിനെ കണ്ടാല്‍ എം. എം. മണിയുടെ ചേട്ടനാണെന്ന് തോന്നുമെന്നും വെള്ളാപ്പള്ളി അന്ന് തിരിച്ചടിച്ചത് വലിയ വിവാദവുമായിരുന്നു.