ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യകുമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടതിന് പിന്നാലെ അനുനയ നീക്കവുമായി സിപിഐ നേതൃത്വം. ദേശീയ ജനറൽ സെക്രട്ടറി ഡി രാജ കനയ്യയുമായി കൂടിക്കാഴ്ച നടത്തി. സിപിഐ ആസ്ഥാനമായ അജോയ് ഭവനിൽ ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച നടന്നത്. കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന വാര്‍ത്ത അസംബന്ധമാണെന്നും, രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്നും രാജ വ്യക്തമാക്കി.
നേരത്തെ, പ്രശാന്ത് കിഷോറിനൊപ്പം രണ്ടുതവണ രാഹുൽ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ കോൺഗ്രസ് പ്രവേശനം സ്ഥിരീകരിക്കാൻ കനയ്യ തയ്യാറായിട്ടില്ല. കനയ്യ കുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഉന്നത തലത്തില്‍ പാര്‍ട്ടി ഗൗരവതരമായി പരിഗണിക്കുകയാണെന്നും എന്നാല്‍, എന്ന്, എങ്ങനെ അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയില്ലെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കനയ്യ കുമാര്‍ പാര്‍ട്ടിയിലേക്ക് എത്തുന്നത് യുവാക്കള്‍ക്കിടയില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. കനയ്യ കുമാറിനൊപ്പം ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയവും കോൺഗ്രസിൽ ചേർന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനയ്യ കുമാര്‍ സി പി ഐ ടിക്കറ്റിൽ മത്സരിച്ചിരുന്നുവെങ്കിലും ബി ജെ പി നേതാവ് ഗിരിരാജ് സിംഗിനോട് പരാജയപ്പെടുകയാണുണ്ടായത്. അതിനുശഷം അദ്ദേഹം പൊതുവേദികളിൽ കൂടുതൽ സജീവമായിരുന്നില്ല. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ അസ്വസ്ഥനായിരുന്ന കനയ്യ സി പി ഐ നേതൃത്വവുമായി അത്ര രസത്തിലുമല്ല.