കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുന്നതിനിടെ ഷാപ്പ് ലേലം വിളിയുമായി സര്‍ക്കാര്‍ മുന്നോട്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട് എന്നീ അഞ്ച് ജില്ലകളിലാണ് ലേലം നടക്കുന്നത്. ലേലത്തിനെതിരെ യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കൊവിഡ് പ്രതിരോധത്തിന്റെ ചുക്കാൻ പിടിക്കുന്ന ജില്ലാ കലക്ടർമാർക്ക് തന്നെയാണ് ലേലത്തിന്റെയും ചുമതല. കോട്ടയത്ത് നടക്കുന്നത് ലേലത്തിന്റെ രണ്ടാംഘട്ടമാണ്. ജില്ലകളിൽ ലേലത്തിൽ ചുരുങ്ങിയത് അഞ്ഞൂറ് ലൈസൻസികളെങ്കിലും പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറത്തും എറണാകുളത്തും ലേലം നടന്നിരുന്നു. പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ ചിലയിടത്ത് ലേലം മാറ്റിവച്ചു. മിക്ക ജില്ലകളിലും നൂറു കണക്കിന് ആളുകൾ ലേലത്തിനെത്തിയിരുന്നു. ലൈസൻസികളിൽ ഭൂരിഭാഗവും മുതിർന്ന പൗരൻമാരയതിനാൽ പ്രായം ചെന്നവർ വീടുകളിൽ തുടരണമെന്ന നിർദേശവും ലംഘിക്കപ്പെടുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ ഏകോപിപ്പിക്കേണ്ട ജില്ലാ കലക്ടർമാരുടെ അധ്യക്ഷതയിലാണ് രണ്ട് നാള്‍ നീളുന്ന ലേലം നടക്കേണ്ടത്.
അതേസമയം, എല്ലാ സുരക്ഷാ മുൻകരുതലും ഒരുക്കിയ ശേഷമാണ് ലേലം സംഘടിപ്പിക്കുന്നതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ലേലത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് സാനിറ്ററൈസർ, മാസ്ക് എന്നിവയും വിതരണം ചെയ്തിട്ടുണ്ട്. അതേ സമയം, സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്.