തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന സ്വപ്ന സുരേഷിന്‍റെ മൊഴി തള്ളി സിപിഎമ്മും, സിപിഐയും. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണമെന്ന പേരില്‍ നടത്തിയത് രാഷ്ട്രീയ പ്രവര്‍ത്തനമാണ്. സര്‍ക്കാരിന്‍റെ മേല്‍ കരിവാരി തേക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ എന്നും നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ പറയുന്നത് അന്വേഷണ ഏജന്‍സികളുടെ വിധേയത്വമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. അതേസമയം ഒരു കേസിലെ പ്രതിയുടെ മൊഴിക്ക് ഇത്രയേറെ പ്രാധാന്യം കൊടുക്കേണ്ടതുണ്ടോയെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചത്.
മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തിയെന്നാണ് ഡോളര്‍ക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയിരിക്കുന്നത്. 2017 ല്‍ മുഖ്യമന്ത്രി യു.എ.ഇയിലേക്ക് നടത്തിയ ആദ്യ യാത്രയിലാണ് വിദേശ കറന്‍സി കടത്തിയത്. അഹമ്മദ് അൽദൗഖി എന്ന യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്രജ്ഞനാണ് ഇതിന് വേണ്ട സൗകര്യമൊരുക്കിയതെന്നും സ്വപ്ന നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍റെ നിര്‍ദേശപ്രകാരം സരിത്താണ് സരിത്ത് ആണ് കറൻസി വാങ്ങി അൽദൗഖിക്ക് കൈമാറിയതെന്നും സ്വപ്നയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. അതോടൊപ്പം പാക്കറ്റിൽ ഒരു ബണ്ടിൽ കറൻസി ഉണ്ടെന്ന് എക്സ് റേ സ്കാനിംഗിൽ കണ്ടെത്തിയെന്നും ഇടപാടിന് ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തനിക്ക് നൽകിയെന്നും സരിത്തും മൊഴി നല്‍കിയിട്ടുണ്ട്.