എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനായി പാണക്കാട് ഹൈദരലി തങ്ങൾക്ക് നോട്ടീസ് അയച്ചതായി സ്ഥിരീകരിച്ച് പി. കെ. കുഞ്ഞാലിക്കുട്ടി. എന്നാൽ ഇ ഡി ഹൈദരലി തങ്ങളെ ചോദ്യം ചെയ്തിട്ടില്ലെന്നും, ചന്ദ്രിക ദിനപത്രത്തിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ചില വ്യക്തത വരുത്തുകമാത്രമാണ് ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മകൻ ആഷിഖ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചെന്ന കെ. ടി. ജലീലിന്റെ ആരോപണം കുഞ്ഞാലിക്കുട്ടി നിഷേധിച്ചു. ആഷിഖ് നിയമാനുസരണമാണ് എ ആർ നഗർ ബാങ്കിൽ പണം നിക്ഷേപിച്ചത്. എസ് ബി ഐ അക്കൗണ്ടിലെ എൻ ആർ ഇ നിന്നാണ് എ ആർ ബാങ്കിലേക്ക് പണം ട്രാൻസ്ഫർ ചെയ്തത്. ഇത്തരത്തിൽ അമ്പത് ലക്ഷം വീതം 3 തവണ പണം നിക്ഷേപിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തന്റെ മകൻ ആഷിഖ് ഖത്തറിൽ ജോലി ചെയ്യുകയാണ്, ചില വ്യവസായ സ്ഥാപനങ്ങളും ആഷിഖ് നടത്തുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അടുത്ത അഞ്ച് വർഷം തന്റെ പിന്നാലെയുണ്ടാകുമെന്ന് ജലീൽ പറഞ്ഞതിനെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ഒരു കാലത്ത് തന്റെ കാറിന്റെ പിൻസീറ്റിൽ തന്നെയായിരുന്നു ജലീൽ. ആ തസ്തികയിൽ വേറെ ആൾ വന്നു കഴിഞ്ഞു. ജോലി നഷ്ടപ്പെട്ട ജലീലിനെ ഇനി അവിടെ നിയമിക്കാൻ സാധ്യമല്ലെന്നും കുഞ്ഞാലിക്കുട്ടി കളിയാക്കി.
ഹൈദരലി ശിഹാബ് തങ്ങൾളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു എന്നാണ് കെ. ടി. ജലീൽ ആരോപിച്ചത് ഹൈദരലി തങ്ങൾക്ക് ഇഡി നൽകിയ നോട്ടീസിന്റെ പകർപ്പ് ജലീൽ പുറത്തുവിട്ടു. ജൂലൈ 24-ന് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. ഇ ഡി പാണക്കാട്ടെത്തി തങ്ങളുടെ മൊഴിയെടുത്തെന്നും ജലീൽ പറഞ്ഞു.
സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടീസിലെ ആദ്യ പേര് ആശിഖിന്റെതാണ്. സഹകരണ ബാങ്കിലെ മൂന്നര കോടി ആരാണ് പിൻവലിച്ചതിൽ അന്വേഷണം വേണം. കുഞ്ഞാലിക്കുട്ടിയുടെയും ആഷിഖിന്റെയും ഇടപാടുകൾ സംബന്ധിച്ച് ഇ ഡിക്ക് പരാതി നൽകുമെന്നും ജലീൽ പറഞ്ഞു. ഇരുവരുടെ ഇടപാടുകൾ ദുരൂഹമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി ചതിക്കുഴിയിൽ ചാടിച്ചു. മലപ്പുറം എ ആർ നഗർ സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിടണം. എ ആർ നഗർ ബാങ്കിൽ മകന് എൻ ആർ ഐ അക്കൗണ്ടാണുള്ളതെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി സഭയെ തെറ്റിദ്ധരിപ്പിച്ചു. ഇബ്രാഹിം കുഞ്ഞ് വഴി കള്ളപ്പണം വെളുപ്പിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നും കെ. ടി. ജലീൽ ആരോപിച്ചു.