കോഴിക്കോട്: ഐഎന്‍എല്‍ തര്‍ക്കം പരിഹരിക്കുവാന്‍ കാന്തപുരം സുന്നി വിഭാഗം ഇടപെടുന്നു. ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുമെന്നും എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എ. പി. അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. കാസിം ഇരിക്കൂര്‍, വഹാബ് പക്ഷങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്നും, പ്രശ്നം പരിഹരിക്കാനാണ് ഇരു വിഭാഗവും താല്പര്യപ്പെടുന്നതെന്നും അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.
പ്രശ്നം സമാധാനത്തില്‍ പറഞ്ഞ് പരിഹരിച്ചില്ലെങ്കില്‍ ഇടത് മുന്നണിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ അറിയിച്ചിരുന്നു. അതിനാല്‍ ഇരുപക്ഷത്തിനിടയിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം മന്ത്രി അഹമദ് ദേവര്‍കോവിലുമായി അബ്ധുള്‍ വഹാബ് ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, വഹാബ് വിഭാഗത്തോട് ഐഎന്‍എല്‍ എന്ന പേര് ഉപയോഗിക്കരുതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലില്‍ നടന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. സംസ്ഥാന പ്രസിഡന്‍റും ജനറൽ സെക്രട്ടറിയും തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ അഭിപ്രായ ഭിന്നതകൾക്കിടയിലാണ് പ്രശ്നം രൂക്ഷമായത്. സംസ്ഥാന പ്രസിഡന്‍റ് എ. പി. അബ്ദുൽ വഹാബ് ഒരുവശത്തും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍ മറ്റൊരു വശത്തുമായി ചേരി തിരിഞ്ഞാണ് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ സാന്നിധ്യത്തിലാണ് തമ്മിലടി നടന്നത്. ഐഎന്‍എല്ലിനുള്ളിലെ പ്രശ്നം പരിഹരിക്കാന്‍ വിളിച്ച യോഗത്തിലാണ് സംഘര്‍ഷം ഉടലെടുത്തത്.
രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് മിനുട്സില്‍ എഴുതി ചേര്‍ത്തിരുന്നു. അതോടൊപ്പം പാർട്ടിയിൽ ചർച്ച ചെയ്യാതെ മന്ത്രിയുടെ സ്റ്റാഫിനെ തീരുമാനിക്കാനുള്ള നീക്കമാണ് പ്രശ്നം രൂക്ഷമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഐഎന്‍എലിന് മന്ത്രി സ്ഥാനം ലഭിച്ചത്. അഹമ്മദ് ദേവർകോവിലാണ് ഐഎന്‍എല്ലിന്‍റെ ആദ്യമന്ത്രി.