കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ചെറുകിട വഴിയോര കച്ചവടക്കാര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്ന കേരളാ പൊലീസിന്റെ നടപടിക്കെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍ ശ്രീദേവി. തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മേരി എന്ന മീന്‍ വില്‍പ്പനക്കാരിക്കു നേരെ നടന്ന പൊലീസിന്റെ അക്രമത്തിനെതിരെയാണ് ഹരീഷ് വാസുദേവന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 'സംഗതി വസ്തുതാവിരുദ്ധമാണ് എന്നാണ് ന്യായീകരണം. പോലീസ് നിയമനടപടി സ്വീകരിച്ചപ്പോൾ ആസൂത്രിതമായി ചിത്രീകരിച്ച വീഡിയോ ആണത്രേ !! ചിത്രീകരിക്കാനായി മേരിചേച്ചീ ആയിരക്കണക്കിന് രൂപയുടെ മീൻവാങ്ങി നിലത്ത് കൊണ്ടുതട്ടിയോ?? എന്നിട്ട് കരഞ്ഞുകൊണ്ട് അഭിനയിച്ചോ?' - ഹരീഷ് വാസുദേവന്‍ ചോദിച്ചു.
മേരിയുടെ മീന്‍കുട്ട പൊലീസ് നശിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനുപിന്നാലെ കേരളാ പൊലീസിന്റെ ഔദ്യോഗിക പേജില്‍ വരെ നാട്ടുകാര്‍ പ്രതികരിച്ചിരുന്നു. മീന്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ വസ്തുതാവിരുദ്ധമാണ്. പാരിപ്പളളി സ്റ്റേഷന്‍ പരിധിയിലുളള സ്ഥലം ഡി കാറ്റഗറിയിലാണ്. അവിടെ എല്ലാ തരം കച്ചവടങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച് മത്സ്യകച്ചവടം നടക്കുകയും അവിടെ ആളുകള്‍ കൂടുകയും ചെയ്തു. ഇതിനെതിരെ പൊലീസ് നടപടി എടുത്തപ്പോള്‍ ആസൂത്രിതമായി ചിത്രീകരിച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം
പിന്നെയും പട്ടിക്ക് മുറുമുറുപ്പ്
കേരളാ പൊലീസിലെ ഏതോ ക്രിമിനൽ, മേരിയെന്ന പാവം സ്ത്രീയുടെ ആകെയുള്ള ജീവനോപാധി നശിപ്പിച്ച വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ പോലീസിന്റെ പേജിലും നാട്ടുകാർ പ്രതികരിച്ചു.
(ലോക്ഡൗണായത് നന്നായി, ഇല്ലെങ്കിൽ നാട്ടുകാരുടെ കൈത്തരിപ്പ് പോലീസിലെ ആ ക്രിമിനൽ നേരിട്ടറിഞ്ഞേനെ.) ഇതുവരെ ഇത് യൂണിഫോമിന്റെ ബലത്തിൽ ഒരാൾ ചെയ്ത കുറ്റമേ ആകുന്നുള്ളൂ.
എന്നെയടക്കം പേജിൽ ബ്ലോക്കി. ഇപ്പോൾ ഒഫീഷ്യൽ പേജിൽ ന്യായീകരണം വന്നിട്ടുണ്ട്. അതായത് ക്രൈം ഒരാളിൽ നിന്ന് പോലീസ് സേന ഔദ്യോഗികമായി ഏറ്റെടുത്തു. ഇപ്പോൾ മുതൽ ഇത് കേരളാ പോലീസും ജനങ്ങളും തമ്മിലുള്ള പ്രശ്നമാണ്.
സംഗതി വസ്തുതാവിരുദ്ധമാണ് എന്നാണ് ന്യായീകരണം. പോലീസ് നിയമനടപടി സ്വീകരിച്ചപ്പോൾ ആസൂത്രിതമായി ചിത്രീകരിച്ച വീഡിയോ ആണത്രേ !! ചിത്രീകരിക്കാനായി മേരിചേച്ചീ ആയിരക്കണക്കിന് രൂപയുടെ മീൻ വാങ്ങി നിലത്ത് കൊണ്ടു തട്ടിയോ?? എന്നിട്ട് കരഞ്ഞുകൊണ്ട് അഭിനയിച്ചോ?
ആ കരച്ചിൽ കണ്ട് കണ്ണ് നിറഞ്ഞവരിൽ എന്നെപ്പോലെ ആയിരക്കണക്കിന് മനുഷ്യരുണ്ട്.
ഇത്രയും നന്നായി അഭിനയിക്കുമെങ്കിൽ മേരിചേച്ചിക്ക് മീൻ വിൽക്കാൻ പോകേണ്ടല്ലോ, അഭിനയിക്കാൻ പോയാൽ പോരേ?
മേരിചേച്ചിയുടെ വീടിന്റെ വീഡിയോ ഈ പോസ്റ്റിലുണ്ട്. നിങ്ങൾ ഒന്ന് കാണുക. അതിദാരിദ്രം അകറ്റാൻ കർമ്മ പദ്ധതി ആവിഷ്കരിക്കുന്ന പിണറായി സർക്കാരിന് ആദ്യ പേരായി ചേർക്കാൻ കഴിയുന്ന കുടുംബമാണ് ചോരുന്ന ഓലപ്പുരയിൽ കഴിയുന്ന ഇവർ. നഷ്ടപ്പെട്ട ആ മത്സ്യത്തിന്റെ വില അടച്ചു തീർക്കാൻ ഇവർ ഇനി എത്ര ദിവസം ജോലി ചെയ്താലാണ് !!!
ഇവരേപോലെ ഒരു പാവം സ്ത്രീ കേരളാ പോലീസിനെതിരെ ആസൂത്രിതമായി വീഡിയോ ഉണ്ടാക്കി എന്നൊക്കെ സൈബർ തലസ്ഥാനത്തിരുന്നു എഴുതി വിടുന്നവന്റെ കൈ പുഴുത്തു പോകുമെടാ സാമദ്രോഹികളേ.... അവരുടെ കണ്ണുനീർ സത്യമാണ്. നിന്റെയൊക്കെ ഏത് അധികാര കോട്ടകളെയും തകർക്കാൻ മാത്രം പ്രഹരശേഷിയുണ്ട് ആ കണ്ണുനീരിന്...
അതിരിക്കട്ടെ, ഔദ്യോഗിക വിശദീകരണം നൽകാൻ ആരാണീ വിഷയത്തിൽ അന്വേഷണം നടത്തി പോലീസ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് നൽകിയത്? അവർ മേരി ചേച്ചിയുടെ മൊഴിയെടുക്കാതെ എന്ത് കോപ്പിലെ അന്വേഷണമാണ് നടത്തിയത്? ഇതൊന്ന് അറിയണം. അതിനുള്ള RTI അപേക്ഷ നൽകുന്നുണ്ട്. ഒരു അന്വേഷണവും ഇല്ലാതെ തലസ്ഥാനത്ത് ഫേസ്‌ബുക്കിൽ ഇരിക്കുന്നവന് ഉണ്ടായ വെളിപാട് ആണെങ്കിൽ പോലീസിന്റെ സോഷ്യൽ മീഡിയ പേജിനു അക്കൗണ്ടബിലിറ്റി ഉണ്ടാക്കാൻ ഇന്നാട്ടിലെ നിയമവ്യവസ്ഥയിൽ വഴിയുണ്ടോ എന്നൊന്ന് നോക്കാൻ തീരുമാനിച്ചിട്ടുണ്ട്. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും പട്ടിക്കാണ് മുറുമുറുപ്പ് എന്നു പറഞ്ഞതുപോലെയാണ് കേരളാ പോലീസിന്റെ കാര്യം..
(മേരി ചേച്ചിയ്ക്ക് നിയമസഹായം നൽകും.ഒപ്പം ഈ മാസത്തെ വരുമാനത്തിൽ നിന്ന് ഒരു പങ്ക് കൂടി നൽകും. ലൈഫ് പദ്ധതിയിൽ ഇവരേ ഉൾപ്പെടുത്താൽ കഴിയില്ലേ ആവോ)