ഇസ്ലാമാബാദ്: നോബേല്‍ സമ്മാന ജേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ മലാലാ യൂസഫ്‌സായ്‌ക്കെതിരെ ഡോക്ക്യുമെന്ററിയുമായി പാക്കിസ്ഥാന്‍ പ്രൈവറ്റ് സ്‌കൂള്‍സ് അസോസിയേഷന്‍. മലാലയുടെ ഇസ്ലാം, വിവാഹം എന്നവയെക്കുറിച്ചുളള കാഴ്ച്ചപ്പാടിനെക്കുറിച്ചും പാശ്ചാത്യ അജണ്ടയെക്കുറിച്ചുമെല്ലാമാണ് ഡോക്ക്യുമെന്ററിയില്‍ പറയുന്നത്. 'ഐ ആം നോട്ട് മലാല' (ഞാന്‍ മലാലയല്ല) എന്നാണ് ഡോക്ക്യുമെന്ററിയുടെ പേര്. ഈ ഡോക്ക്യുമെന്ററിയിലൂടെ ഞങ്ങള്‍ രാജ്യത്തെ രണ്ട് ലക്ഷം പ്രൈവറ്റ് സ്‌കൂളുകളിലായുളള ഇരുപത് ദശലക്ഷം വിദ്യാര്‍ത്ഥികളോട് മലാലയുടെ ഇസ്ലാമിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുളള വിവാദ കാഴ്ച്ചപ്പാടുകളെക്കുറിച്ചും അവരുടെ പാശ്ചാത്യ അജണ്ടയെക്കുറിച്ചും പറയുമെന്ന് ഓള്‍ പാക്കിസ്ഥാന്‍ പ്രൈവറ്റ് സ്‌കൂള്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് കാഷിഫ് മിര്‍സ പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നുവെന്ന് പറയുന്ന മലാലയുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുക എന്നതാണ് ഡോക്ക്യുമെന്ററിയുടെ പ്രധാന ലക്ഷ്യമെന്നും കാഷിഫ് മിര്‍സ കൂട്ടിച്ചേര്‍ത്തു. വിവാഹമെന്നത് പ്രവാചകന്‍ മുഹമ്മദ് കാണിച്ചുതന്ന ജീവിതചര്യയാണ്. വ്യഭിചാരം ഇസ്ലാമില്‍ ഹറാമാണ്. അതിനെയാണ് മലാല പിന്‍പറ്റുന്നത്. വിവാഹത്തേക്കാള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പാണ് നല്ലതെന്ന് മലാല പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മലാലാ വിവാഹത്തിനും കുടുംബഘടനയ്ക്കുമെതിരായാണ് സംസാരിച്ചത്. അവര്‍ പറയുന്നത് ഇസ്ലാമുകള്‍ പാപത്തിന്റെ മാര്‍ഗത്തിലൂടെ പോകണമെന്നാണ്. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് യഥാര്‍ത്ഥ ഇസ്ലാമിന് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കാഷിഫ് മിര്‍സ പറഞ്ഞു. മലാലയുടെ ഇരുപത്തിനാലാം പിറന്നാളായ ജൂലൈ 12-നാണ് ഡോക്കുമെന്ററി പുറത്തിറക്കിയത്.