തിരുവനന്തപുരം: മണ്‍സൂണ്‍ മഴയില്‍ കാര്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദര്‍. ഇപ്പോള്‍ മഴ മാറി നില്‍ക്കുന്നത് 'മണ്‍സൂണ്‍ ബ്രേക്ക്' എന്ന പ്രതിഭാസം മൂലമാണ്. മൺസൂൺ ആരംഭിച്ച ശേഷം പെട്ടന്ന് മഴ കിട്ടാതാകുന്നതിനെയാണ് മൺസൂൺ ബ്രേക്ക് എന്ന് പറയുന്നത്. കഴിഞ്ഞ 39 വര്‍ഷത്തിനിടയില്‍ ഏറ്റവും മഴക്കുറവുണ്ടായ മൂന്നാമത്തെ ജൂൺ മാസമാണ് ഇതെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
ജൂൺ ഒന്ന് മുതൽ 30 വരെ കേരളത്തിൽ ശരാശരി ലഭിക്കേണ്ടത് 643 മില്ലിലിറ്റർ മഴയാണ്. എന്നാല്‍ ഇതുവരെ ലഭ്യമായിരിക്കുന്നത് 408 മില്ലിലിറ്ററാണ്. അതായത് 36 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും മഴ ശക്തമായത് ജൂലൈ പാതിക്ക് ശേഷമാണെങ്കിലും ഇപ്പ്രാവിശ്യം വലിയ കാര്യമായി മഴ പ്രതീക്ഷിക്കാനാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലാണ് മഴയില്‍ കുറവുണ്ടായിരിക്കുന്നത്. മൺസൂണിന് മുൻപായി ഇന്ത്യൻ മഹാസമുദ്രത്തില്‍ രൂപപ്പെട്ട രണ്ട് ചുഴലിക്കാറ്റുകളും മഴ ദുർബലമാകാൻ കാരണമായി. ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങളും മഴ കുറയുന്നതിന് കാരണമായെന്നും കാലാവസ്ഥാ വിദഗ്ദ്ധർ പറഞ്ഞു.