കോവിഡ്19 തടയാനായി ചാണകവും ഗോമൂത്രവും വിറ്റയാൾ പിടിയിൽ. പശ്ചിമബംഗാളിലെ ഡാംകുനി സ്വദേശിയായ മബൂദ് അലിയാണ് അറസ്റ്റിലായത്. ഗോമൂത്രം ലിറ്ററിന് 500 രൂപയും, ചാണകത്തിന് കിലോക്ക് 500 രൂപയുമാണ് ഇയാൾ ഈടാക്കിയത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡൽഹിയിൽ ഗോമൂത്ര പാർട്ടി നടത്തിയ ഹിന്ദുമഹാസഭയിൽ നിന്നാണ് മബൂദ് അലിക്ക് ബിസിനസ് ഐഡിയ ലഭിച്ചത്. മബൂദ് അലി ഗോമൂത്ര പാർട്ടി ടിവിയിലാണ് കണ്ടത്. തുടർന്ന് കഴിഞ്ഞ ദിവസം മബൂദ് അലി ഗോമൂത്രവം ചാണകവും ശേഖരിച്ച് വിൽപനക്ക് ഇറങ്ങുകയായിരുന്നു. ഡൽഹി- കൊൽക്കൊത്ത ദേശീയ പാതയിലായിരുന്നു വിൽപന. ഗോമൂത്രം കുടിക്കൂ, കൊറോണയിൽ നിന്ന് രക്ഷ നേടു എന്നതായിരുന്നു ഇയാളുടെ പരസ്യവാചകം.
ക്ഷീരകർഷകനാണ് മബൂദ് അലി . ഇയാൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ഇവയുടെ ചാണകവും മൂത്രവും വിറ്റ് ഉപജീവനമാർഗം കണ്ടെത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മാർച്ച് 14 നാണ് ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ ഗോമൂത്ര പാർട്ടി സംഘടിപ്പിച്ചത്. ഹിന്ദുമഹാസഭാ നേതാവ് ചക്രപാണിയുടെ നേതൃത്വത്തിലായിരുന്നു ഡൽഹിയിൽ പരിപാടി നടത്തിയത്