ബുര്‍കിനാ ഫാസോയിലുണ്ടായ ഭീകാരാക്രമണത്തില്‍ 132 പേർ കൊല്ലപ്പെട്ടു. അക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ്, ആക്രമണത്തെ ലോകരാജ്യങ്ങള്‍ ശക്തമായി അപലപിക്കണമെന്നും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ അംഗരാജ്യങ്ങൾക്ക് നല്‍കുന്ന പിന്തുണ ഇരട്ടിയാക്കണമെന്നും ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച ബുര്‍കിനാ ഫാസോ പ്രസിഡന്‍റ് റോച്ച് കബോർ 'തിന്മയുടെ ശക്തികൾക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇസ്ലാമിക ഭീകരര്‍ നിരന്തരം ആക്രമിക്കുന്ന വടക്കന്‍ ആഫ്രിക്കന്‍ രാജ്യമാണ് ബുര്‍കിനാ ഫാസോ. കഴിഞ്ഞ ദിവസം രാത്രിയാണ് ഗ്രാമീണ മേഖലയായ സോൽഹാനില്‍ ഭീകരര്‍ ആക്രമണം നടത്തിയത്. വീടുകളും ചെറുകടകളും ഉള്‍പ്പടെ ഒരു പ്രദേശമാകെ കത്തിച്ചാമ്പലായി.
വെള്ളിയാഴ്ച രാത്രി നടന്ന മറ്റൊരു ആക്രമണത്തിൽ, സോൽഹാനില്‍നിന്നും വടക്ക് 150 കിലോമീറ്റർ അകലെയുള്ള 'താദര്യത്ത്' എന്ന ഗ്രാമത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ബുർക്കിന ഫാസോയുടെ കിഴക്ക് ഭാഗത്ത് നടന്ന ആക്രമണത്തിൽ 30 പേര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.