ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണെന്ന് പത്മജ വേണുഗോപാൽ. തോൽവിയിൽ ദുഖമില്ല, ഇത്ര വലിയ ഒഴുക്കുണ്ടായിട്ടും ചെറിയ മാർജിനലിനാണ് തോറ്റത്, ഇവിടെ പിടിച്ചുനിൽക്കാനായത് തന്നെ തൃശൂരുകാർ എന്നോട് കാണിച്ച സ്‌നേഹമാണെന്നും പത്മജ പറഞ്ഞു. വളരെ ചെറിയൊരു തോൽവിയാണ്, സുരേഷ്‌ഗോപി ഞങ്ങളുടെ കുറെ വോട്ടുകൾ പിടിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അല്ലെങ്കിൽ ഇത്ര വോട്ടൊന്നും അവര്‍ക്ക് ലഭിക്കില്ല. എങ്കിലും ഗണ്യമായ തോതില്‍ വോട്ടു ചോരാതെ പിടിച്ചു നിര്‍ത്താനായി. സിനിമയിൽ കാണുന്നതല്ല ജീവിതം. പൊതുരംഗത്ത് പ്രവർത്തിച്ച് വന്നവരാണ് ഞങ്ങൾ. ഇനിയും രാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവമായിട്ടുണ്ടാകുമെന്നും തോൽവിയുടെ കാരണം പഠിക്കുമെന്നും പത്മജ പറഞ്ഞു.
ഓരോ മണിക്കൂറുകളിൽ ലീഡ് നിലമാറി മറിഞ്ഞ തൃശ്ശൂര്‍ മണ്ഡലത്തിൽ വോട്ടെണ്ണലിന്‍റെ പല ഘട്ടത്തിലും സുരേഷ് ഗോപി ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും എത്തിയിരുന്നെങ്കിലും അവസാന ലാപ്പിലേക്ക് എത്തിയപ്പോൾ മൂന്നാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. 1,215 വോട്ടിനാണ് എല്‍.ഡി.എഫ് പി ബാലചന്ദ്രന്‍ വിജയിച്ചത്.
മന്ത്രി വി.എസ്. സുനില്‍ കുമാറിന്റെ സിറ്റിങ് സീറ്റാണ് തൃശൂര്‍. 2016 തെരഞ്ഞെടുപ്പില്‍ 53,664 വോട്ടുകളാണ് സുനില്‍ കുമാറിന് ലഭിച്ചത്. കോണ്‍ഗ്രസിന്റെ പത്മജ വേണുഗോപാല്‍ രണ്ടാമതായിരുന്നു. 46,677 വോട്ടുകളാണ് പത്മജക്ക് ലഭിച്ചത്. ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായ ബി. ഗോപാലകൃഷ്ണന്‍ 24,748 വോട്ടുകള്‍ നേടി.