ആഗോള ക്രൂഡ് വിലയിലുണ്ടായ ഇടിവ് മുതലെടുക്കാന്‍ എക്സൈസ് - റോഡ് തീരുവ ഇനത്തില്‍ പെട്രോൾ, ഡീസൽ വില 3 രൂപ വർദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യാന്തര തലത്തില്‍ അസംസ്കൃത എണ്ണയുടെ വില ഏറ്റവും താഴ്ന്ന നിരക്കില്‍ നില്‍ക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ഇരുട്ടടി. രാജ്യാന്തര തലത്തിലെ വിലത്തകര്‍ച്ചയുടെ യഥാര്‍ത്ഥ ഗുണം ഇതോടെ രാജ്യത്തെ സാധാരണക്കാര്‍ക്ക് ലഭിയ്ക്കില്ലെന്ന് ഉറപ്പായി. വട്ടുപിടിപ്പിക്കുന്ന നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി.
ഈ വര്‍ഷം തുടങ്ങുമ്പോള്‍ രാജ്യാന്തര തലത്തില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 63 ഡോളറായിരുന്നു. ഇപ്പോള്‍ വെറും 32 ഡോളറായി കുറഞ്ഞു. എന്നാല്‍ ഇതേ കാലയളവില്‍ ശരാശരി ആറു രൂപയാണ് ഇന്ധനത്തിന് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില 2008-നു ശേഷം ഏറ്റവും താഴ്ന്ന നിരക്കില്‍ തുടരുമ്പോഴാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കേന്ദ്രം കുത്തനെ കൂട്ടുന്നത്.
എക്സൈസ് തീരുവ രണ്ടു രൂപയും റോഡ് തീരുവ ഒരു രൂപയുമാണ് കൂട്ടിയത്. ഇതിലൂടെ പ്രതിവര്‍ഷം 39000 കോടി രൂപ അധിക വരുമാനമാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ലക്ഷ്യം. ഈ സാമ്പത്തിക വര്‍ഷം അവശേഷിക്കുന്ന ദിവസങ്ങളില്‍ 2000 കോടി അധിക വരുമാനവും സര്‍ക്കാര്‍ ലക്ഷ്യം വക്കുന്നു. 2014-നു ശേഷം പതിനൊന്നു തവണയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. മോദി അധികാരമേല്‍ക്കുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 9.5 രൂപയായിരുന്നു തീരുവയെങ്കില്‍ ഇന്നത് 23 രൂപയാണ്. ഡീസലിന് 3.5 രൂപയായിരുന്നത് ഇന്ന് 19 രൂപ. പുതിയ നയം വിലക്കയറ്റം രൂക്ഷമാക്കുമെന്ന് തോമസ് ഐസക് പറഞ്ഞു.