തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനങ്ങൾ പൂർണമായും വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹിയില്‍ ഇന്ന് ചേർന്ന കമ്മീഷന്റെ അടിയന്തര യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. വോട്ട് എണ്ണുന്ന ദിനത്തിലോ തുടർന്ന് വരുന്ന ദിവസങ്ങളിലോ ആഹ്ളാദ പ്രകടനങ്ങൾ നടത്തരുതെന്നാണ് കമ്മീഷന്റെ ഉത്തരവ്. ജയിച്ച സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാൻ പോകുമ്പോൾ 3 പേരിൽ കൂടുതൽ പാടില്ല.
ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തെരഞ്ഞെടുപ്പ് നടത്തിയതിനെ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം മദ്രാസ് ഹൈക്കോടതിയെ അറിയിക്കും. കമ്മീഷൻ ഉത്തരവ് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകും.
കൊവിഡ് മാനദണ്ഡങ്ങൾ രാഷ്ട്രീയ പാർട്ടികൾ പാലിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടെന്നും ഇതിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. വേണ്ടി വന്നാൽ വോട്ടെണ്ണൽ റദ്ദാക്കുമെന്നും ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നൽകിയിരുന്നു. സമാനമായ അഭിപ്രായ പ്രകടനം കൽക്കത്ത ഹൈക്കോടതിയും നടത്തിയിരുന്നു. ടി എൻ ശേഷൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷറായിരുന്ന കാലം ഓർമയില്ലെ എന്ന് ജസ്റ്റിസ് തോട്ടത്തിൽ രവീന്ദ്രൻ ചോദിച്ചു.
അതേ സമയം കേരളത്തിൽ ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചിരുന്നു.