ചെന്നൈ: അയഞ്ഞും മുറുകിയും രണ്ടാഴ്ച തുടർന്ന ചർച്ചകൾക്കൊടുവിൽ തമിഴ്നാട്ടില്‍ ഡിഎംകെയും കോൺഗ്രസും സീറ്റ് ധാരണയിലെത്തി. എന്നിട്ടും സീറ്റു ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഉടലെടുത്ത അസ്വസ്തതകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. 'ഞങ്ങൾക്ക് നിങ്ങളെയല്ല, നിങ്ങൾക്ക് ഞങ്ങളെയാണ് ആവശ്യം' എന്ന ഡിഎംകെ നേതാവ് എം. കെ. സ്റ്റാലിന്‍റെ വാക്കുകളാണ് കോണ്‍ഗ്രസ് നേതാക്കളെ അമര്‍ഷത്തിലാകുന്നത്.
ഡി.എം.കെയുമായുള്ള സീറ്റ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത് മുന്‍ കേരള മുഖ്യമന്ത്രികൂടിയായ ഉമ്മന്‍ചാണ്ടി ആയിരുന്നു. 50 സീറ്റുകളെങ്കിലും ലഭിക്കണമെന്നതായിരുന്നു കോണ്‍ഗ്രസ് പ്രാഥമികമായി മുന്നോട്ടു വച്ച ആവശ്യം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 12 മണ്ഡലങ്ങളില്‍ ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ് അത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്. എന്നാല്‍ പരമാവധി 18 സീറ്റേ നല്‍കാന്‍ കഴിയൂ എന്ന നിലപാടില്‍ ഡിഎംകെ ഉറച്ചുനിന്നു. ഒടുവില്‍, ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം ലഭിച്ച 41 നിയോചക മണ്ഡലങ്ങളെങ്കിലും ലഭിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചു. പക്ഷെ, 24 സീറ്റുകളില്‍ അധികം നല്‍കാനാവില്ലെന്നും, അതിനുപുറത്തൊരു ചര്‍ച്ച സാധ്യമല്ലെന്നുമായിരുന്നു സ്റ്റാലിന്‍റെ നിലപാട്.
അതിനുശേഷം ചേര്‍ന്ന കോണ്‍ഗ്രസ് എക്‌സിക്യൂട്ടിവില്‍ പി.സി.സി അധ്യക്ഷന്‍ കെ.എസ് അഴഗിരി പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഡിഎംകെയില്‍ നിന്നും നേരിട്ട അപമാനത്തെകുറിച്ച് വിവരിച്ചതെന്നു ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഴഗിരി വാര്‍ത്ത നിഷേധിച്ചുവെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍തന്നെ അത് സത്യമാണെന്ന് പറയുകയും ചെയ്തു. ഡി.എം.കെ വാഗ്ദാനം ചെയ്യുന്ന സീറ്റുകളുടെ എണ്ണം വളരെ അപമാനകരമാണെന്നും അത് സ്വീകരിച്ചാല്‍ തമിഴ്നാട്ടിലെ പാര്‍ട്ടിയെ നശിപ്പിക്കുമെന്നും അഴഗിരി പറഞ്ഞിരുന്നു. ഒടുവില്‍ സോണിയാ ഗാന്ധി സ്റ്റാലിനെ നേരിട്ടു വിളിക്കേണ്ട സ്ഥിതിയുണ്ടായുണ്ടായി. എന്നിട്ടും കോണ്‍ഗ്രസിന് 25 സീറ്റുകള്‍ മാത്രമാണ് ഡിഎംകെ നല്‍കിയത്.
സമീപകാല ചരിത്രത്തിൽ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസിന് ലഭിച്ച ഏറ്റവും കുറഞ്ഞ സീറ്റാണിത്. കന്യാകുമാരി ലോക് സഭാ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മത്സരിക്കും. എന്നിട്ടും കോണ്‍ഗ്രസിനേറ്റ മുറിവുണക്കാന്‍ പാടുപെടുകയാണ് നേതാക്കള്‍. തെരഞ്ഞെടുപ്പ് വിധി ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കുമെന്ന് തീര്‍ച്ച.